സീറ്റ് വിഭജന തർക്കത്തില്‍ കാസർകോട് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍, കോണ്‍ഗ്രസിന്റെ കർഷക സംഘടനയായ ഡികെടിഎഫിന്റെ ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലാണ് തർക്കം കൈയ്യേറ്റത്തിലേക്ക് വരെ എത്തിച്ചത് . ഈസ്‌റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് നേതാക്കള്‍ തമ്മില്‍ അടിച്ചത്.നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജെയിംസ് പന്തമാക്കല്‍ ഡിഡിഎഫ് എന്ന സംഘടയുണ്ടാക്കിയിരുന്നു. പിന്നീട് ചർച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ വർഷം അദ്ദേഹം ഉള്‍പ്പെടെയുള്ള ഏഴുപേർ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ഇവർക്ക് ഈസ്റ്റ് എളേരിയില്‍ സീറ്റ് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് യോഗം നിരസിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ അഞ്ച് സീറ്റുകള്‍ നല്‍കാമെന്ന് തീരുമാനം ആയി. എന്നാല്‍ പിന്നീട് ഈ തീരുമാനത്തില്‍ ഡിസിസി പ്രസിഡന്റ് പികെ ഫൈസലിനെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന തരത്തില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ തർക്കങ്ങള്‍ ഉടലെടുത്തു. ഇതേ തുടർന്ന് ഇവർക്ക് രണ്ടു സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് യോഗം തീരുമാനിച്ചത് ഏറ്റുമുട്ടലിലേക്ക് വഴിവെച്ചെന്നാണ് റിപ്പോർട്ട്.

