മധ്യപ്രദേശിലെ ഒരു സ്കൂളിലാണ് അധ്യാപകർ അധികമുള്ളത്. ബുന്ദേൽഖണ്ഡിലെ ജിണ്ടാൽ ഗ്രാമത്തിൽ ഒരു സ്കൂളിൽ ഒമ്പത് വിദ്യാർത്ഥികളുണ്ട്. പഠിപ്പിക്കാനുള്ള അധ്യാപകരുടെ എണ്ണം എട്ട്. കുട്ടികൾ കുറഞ്ഞു പോയതിനെ തുടർന്ന് ഇവിടത്തെ രണ്ട് സ്കൂളുകൾ പൂട്ടാൻ നിർദ്ദേശം ഉണ്ടായെങ്കിലും ഇപ്പോഴും അവ പ്രവർത്തിക്കുന്നു. 20 കുട്ടികളിൽ കുറഞ്ഞ സ്കൂളുകൾ നിർത്തലാക്കാൻ വിദ്യാഭ്യാസ ഇൻസ്പെക്ടറേറ്റ് ശുപാർശ ചെയ്യുന്നുണ്ട്. അവിടെയുള്ള കുട്ടികളെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന സ്കൂളിലേക്ക് എടുക്കാനും നിർദ്ദേശമുണ്ടെങ്കിലും ഒന്നും നടപ്പിലായിട്ടില്ല.
ഇപ്പോഴുള്ള അധ്യാപകർക്ക് ശമ്പളം കൊടുക്കാൻ തന്നെ 60-70 ലക്ഷം രൂപ വേണം. കഴിഞ്ഞ രണ്ടു വർഷമായി പുതിയ കുട്ടികൾ ആരും തന്നെ അഡ്മിഷന് വന്നിട്ടില്ല. സർക്കാർ സ്കൂളുകളിൽ പഠിപ്പിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നുമില്ല. പല സ്കൂളുകളിലും വേണ്ടത്ര അധ്യാപകർ ഇല്ലാത്ത അവസ്ഥയുള്ളപ്പോഴാണ് ചില സ്കൂളുകളിൽ അധിക അധ്യാപകരുള്ളത്.
സ്ഥിരം അധ്യാപകരുടെ കുറവു വന്നപ്പോൾ ഗസ്റ്റ് ടീച്ചർമാരായി 2870 പേരെ നിയമിച്ചു. 1446 അധ്യാപകർ എണ്ണത്തിൽ കൂടുതലായി മറ്റ് സ്കൂളുകളിലുള്ളപ്പോഴാണ് പുതിയ നിയമനം നടത്തിയത്. ഉടൻ തന്നെ വേണ്ടത് ചെയ്യുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ അരവിന്ദ് ജെയിൻ ഉറപ്പു നൽകുന്നു.
തെലങ്കാനയിലാണെങ്കിൽ ഇക്കഴിഞ്ഞ ദിവസം പഠിപ്പിക്കാൻ അധ്യാപകർ ഇല്ലാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ റോഡിൽ പ്രകടനം നടത്തി. പഠിപ്പിക്കാൻ അധ്യാപകരില്ലാത്തതു കൊണ്ട് കുട്ടികൾ പകുതിയോളം മറ്റ് സ്കൂളുകളിലേക്ക് പോവുകയും ചെയ്തു.