മലങ്കരസഭാക്കേസിൽ യാക്കോബായ പക്ഷം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 6 പള്ളികൾ യഥാർത്ഥ അവകാശികൾക്ക് വിട്ടു നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ.
1934 ലെ മലങ്കര സഭാ ഭരണഘടനയെ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് കോടതി വിധിയെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു
മലങ്കര സഭയുടെ പള്ളികൾ 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടവയാണെന്ന 2017 ലെ സുപ്രീം കോടതി വിധി അന്തിമമാണെന്ന് കോടതി ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്. നിങ്ങൾ കോടതിയലക്ഷ്യം നേരിടുന്നവരാണെന്നാണ് വിഘടിത വിഭാഗത്തോട് സുപ്രീം കോടതി പറഞ്ഞത്. അത്തരക്കാരെ സഹായിക്കുന്ന സർക്കാർ നിലപാട് പൊതുസമൂഹത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടും.പരമോന്നത കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ട സ്ഥിതിക്ക് സർക്കാർ ഇനിയെങ്കിലും സത്യത്തിനൊപ്പം നിൽക്കണമെന്ന് മാർ ദിയസ്കോറസ് പറഞ്ഞു.
സുപ്രീം കോടതിയുടെ വിധി നടപ്പാകുന്നില്ലെങ്കിൽ പിന്നെ പൗരൻ എവിടേക്ക് പോകുമെന്ന ചോദ്യം പ്രസക്തമാണെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു. 1934ലെ ഭരണഘടന അനുസരിച്ച് സഭയിൽ സമാധാനം ഉണ്ടാകുവാൻ സഹകരിക്കുന്ന എല്ലാവരെയും സർവാത്മനാ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു