കാന്താര ചാപ്‌ടർ വണ്‍ (കാന്താര 2) സിനിമാ സെറ്റില്‍ മലയാളിയായ നടൻ മരിച്ചു. തൃശൂർ സ്വദേശി വിജു വി കെയാണ് മരിച്ചത്. ഋഷഭ് ഷെട്ടി നായകനാവുന്ന കാന്താര 2വിന്റെ ചിത്രീകരണത്തിനിടെ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു.കർണാടക അഗുംബെയിലെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി അടുത്തിടെ കുഴഞ്ഞു വീണു മരണപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഇതിന് മുമ്ബ് ഇതേ സിനിമയില്‍ അഭിനയിക്കാനെത്തിയ വൈക്കം സ്വദേശിയായ എം.എഫ് കപില്‍ സൗപർണിക നദിയില്‍ മുങ്ങി മരിച്ചിരുന്നു. സഹപ്രവർത്തകരുമായി സൗപർണികാ നദിയില്‍ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
കാന്താര 2 ചിത്രീകരണം ആരംഭിച്ച ശേഷം ലൊക്കഷനില്‍ പല അത്യാഹിതങ്ങളും അരങ്ങേറിയതായാണ് പറയപ്പെടുന്നത്. 20 ജൂനിയർ ആർട്ടിസ്റ്റുകളുമായി പോയ ബസ് അപകടത്തില്‍പ്പെട്ടിരുന്നു. ഇവരില്‍ പലർക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അനുമതിയില്ലാതെ കാട്ടില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതിന് ഗ്രാമവാസികള്‍ അണിയറ പ്രവർത്തകരെ നേരിട്ടു. ഇതു പിന്നീട് ഏറ്റുമുട്ടലില്‍ കലാശിച്ചു. വിഷയത്തില്‍ പരിസ്ഥിതി സംഘടനകള്‍ ഇടപെടുകയും വനംവകുപ്പ് കേസ് എടുക്കുകയും ചെയ്തു.രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന കാന്താര 2 ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. ചിത്രം ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.