വിഎംആർ ഏജൻസിയുമായി ചേർന്ന് മനോരമ ചാനൽ യുഡിഎഫിനായി നടത്തിയ സർവേയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകളാണ് ഉണ്ടായത്.
20 യുഡിഎഫ് സ്ഥാനാർഥികളെയും മനോരമ ജയിപ്പിച്ചുകളഞ്ഞു.
20 യുഡിഎഫ് സ്ഥാനാർഥികളും കോട്ടയത്തെ മനോരമ ആസ്ഥാനത്ത് ലോക്‌സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യണം എന്ന രീതിയിൽ മനോരമ കാർട്ടൂൺ കഥാപാത്രം കുഞ്ചുക്കുറുപ്പ് മൈക്കിലൂടെ അനൌൺസ് ചെയ്യുന്നതായി ദേശാഭിമാനി കാർട്ടൂണിസ്റ്റ് ഏലിയാസ് ജോൺ വരച്ച കാർട്ടൂൺ വൈറലായി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇതേപോലെ ഒരു സർവേ മനോരമ നടത്തിയിരുന്നു. അന്ന് തൂക്കുസഭയെന്നായിരുന്നു പ്രവചനം.
എൽഡിഎഫിനു കിട്ടുക പരമാവധി 73 സീറ്റ്. അത് 68 വരെ കുറഞ്ഞാലും അത്ഭുതപ്പെടരുതെന്നും മുന്നറിയിപ്പ് നൽകി. പക്ഷേ, വോട്ടെണ്ണിയപ്പോൾ എൽഡിഎഫിന് 99 സീറ്റ്.
അന്ന് മനോരമ ചാനൽ സർവ്വേയിൽ തോൽപ്പിച്ച 32 പേർ കേരള നിയമസഭയിലുണ്ട് എന്നതാണ് രസകരമായ കാര്യം.
അവരിൽ ചിലർ മന്ത്രിമാരുമായി. മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ആർ ബിന്ദു, വി അബ്‌ദുറഹിമാൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരെയെല്ലാം അന്ന് സർവ്വേയിൽ മനോരമ തോൽപ്പിച്ചിരുന്നു.
ഉടുമ്പൻചോലയിലെ എൽഡിഎഫ് സ്ഥാനാർഥി എം എം മണി, കടകംപള്ളി സുരേന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ ടി ജലീൽ എന്നിവരെയൊക്കെ നിഷ്ക്കരുണം തോൽപ്പിച്ച മനോരമ പൂഞ്ഞാറിൽ പി സി ജോർജിനെയും കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനെയും വിജയിപ്പിക്കാനും നല്ല മനസ്സ് കാണിച്ചു.
സർവ്വേയിൽ ജയിച്ചവരെല്ലാം തോറ്റു. എൽ ഡി എഫ് മൃഗീയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു.
അന്ന് മനോരമ സർവേ നടത്തി തോൽപ്പിച്ച മുഹമ്മദ് റിയാസിനും കടകംപള്ളിക്കും കെ എം സച്ചിൻദേവിനും ഇരുപതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം കിട്ടി.
എം എം മണിയുടെ ഭൂരിപക്ഷം 37000 നു മുകളിലേക്ക് പോയി.
ഇത്തരം സർവ്വേ ഫലങ്ങൾ പലപ്പോഴും നിഷ്പക്ഷ വോട്ടുകളെ സ്വാധീനിക്കാറുണ്ട്.
ആയിരം പേരിൽ നിന്നും തികച്ചും അശാസ്ത്രീയമായി എടുക്കുന്ന ഇത്തരം തെളിവില്ലാത്ത ഫലങ്ങൾ ജനങ്ങളെ കബളിപ്പിക്കാൻ മാത്രമേ സഹായകരമാകൂ എന്നതാണ് സത്യം.
എക്സിറ്റ് പോൾ ഫലങ്ങളും യാഥാർത്ഥ്യവും തമ്മിൽ പലപ്പോഴും ഒരു ബന്ധവും ഉണ്ടാകില്ലെന്നുള്ളതിൻ്റെ തെളിവാണ് 2021ലെ എൽ.ഡി.എഫ് സർക്കാരിൻ്റെ മിന്നുന്ന വിജയം.