കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരുമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. താപനില 42 ഡിഗ്രി വരെ തുടരും,തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകൾ സൂക്ഷിക്കണം.
രാത്രിയിലും ചൂട് അധികം കുറയുന്നില്ല എന്നതാണ് കേരളത്തിൽ സ്ഥിതി ആശങ്കജനകമാക്കുന്നത്, മെയ് പകുതിയോടെ ന്യൂനമർദ്ദം രൂപപ്പെട്ട് തെക്കൻ കേരളത്തിൽ അടക്കം മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതിന് തുടർച്ചയായി കാലവർഷം എത്തുമെന്നും കരുതുന്നു.
അടുത്ത രണ്ടാഴ്ച കേരളത്തിൽ നിർണായകമാണ്, ഗ്രൗണ്ട് വാട്ടർ ലെവൽ താഴുന്നത് ആശങ്ക ജനകമായ നിലയിലെന്നും കുസാറ്റ് കാലാവസ്ഥ വിഭാഗം മേധാവി ഡോ. അഭിലാഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് തുടരുന്നു. സൂര്യാഘാതവും സൂര്യാതാപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം.
ഇന്നലെയും പാലക്കാട് ഉഷ്ണതംരഗം സ്ഥിരീകരിച്ചിരുന്നു. ഇടുക്കിയും വയനാടും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ ഉയർന്ന താപനില
മുന്നറിയിപ്പുണ്ട്.