ഈ ഓണക്കാലത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈകോയും മാര്‍ക്കറ്റില്‍ നടത്തിയ കാര്യക്ഷമമായ ഇടപെടല്‍ ഫലം കാണുന്നതായി മന്ത്രി ജി ആർ അനിൽ.വിപണി ഇടപെടലുകളിലൂടെ ഓണത്തിന് മുമ്പ് തന്നെ വെളിച്ചെണ്ണയും അരിയും അടക്കമുള്ള അവശ്യസാധനങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം നിയന്ത്രിക്കാനായതായും മന്ത്രി അറിയിച്ചു.
ജൂലൈ മാസത്തില്‍ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. ആഗസ്റ്റ് 15വരെ 19ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ ഓണത്തിന് 300 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.വെളിച്ചെണ്ണ വിലവര്‍ധനയില്‍ സപ്ലൈകോ ഇടപെടല്‍ വളരെ ഫലപ്രദമായിരുന്നു.വെളിച്ചെണ്ണ വില ഓണത്തിനു മുന്‍പ് ഇനിയും കുറയും.ഓണത്തിനായി രണ്ടര ലക്ഷത്തോളം ക്വിന്‍റല്‍ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ക്വിന്‍റല്‍ അരിയും 16000 ക്വിന്‍റല്‍ ഉഴുന്നും, 45000 ക്വിന്‍റല്‍ പഞ്ചസാരയും ഇതില്‍ ഉള്‍പ്പെടുന്നു
ഒരു റേഷന്‍ കാര്‍ഡിന് 8 കിലോ ഗ്രാം അരിയാണ് സബ്സിഡി നിരക്കില്‍ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്തു വന്നിരുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡൊന്നിന് 20 കിലോ പച്ചരി/പുഴുക്കലരി 25/- രൂപ നിരക്കില്‍ സ്പെഷ്യല്‍ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും 1 കിലോയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മറ്റ് പ്രമുഖ റീറ്റെയ്ല്‍ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തില്‍ ബ്രാന്‍ഡഡ് എഫ് എം സി ജി ഉത്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓഫറുകളും, വിലക്കുറവും നല്‍കുന്നുണ്ട്.
സപ്ലൈക്കോ പുറത്തിറക്കിയ ഓണം ഗിഫ്റ്റ് പദ്ധതിക്കും വലിയ പ്രതികരണമാണുണ്ടായത്. കിറ്റുകളും ഗിഫ്റ്റ് കൂപ്പണുകളും ഉള്‍പ്പെടെ അമ്പതിനായിരത്തോളം ഓര്‍ഡറുള്‍ ഇതുവരെ വന്നിട്ടുണ്ട്.തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് 25ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലാതല ഓണം ഫെയറുകള്‍ക്ക് തുടക്കമാവും. 14 ജില്ലകളിലും ജില്ലാ ഫെയറുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കും.എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ഓണം ഫെയര്‍ നടത്തും. നിയമസഭാ മണ്ഡലങ്ങളിലെ ഓണം ഫെയറുകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ്.
സെപ്റ്റംബർ മാസത്തെ സബ്സിഡി സാധനങ്ങൾ ഓഗസ്റ്റ് 25 മുതൽ ലഭ്യമാകുമെന്നും ഇത് സപ്ലൈകോയുടെ ചരിത്രത്തിൽ ആദ്യമാണെന്നും മന്ത്രി പറഞ്ഞു.6 ലക്ഷത്തിലധികം AAYകാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും 14 ഇനം ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെട്ട ഓണക്കിറ്റുകള്‍ നല്‍കുന്നതാണ്. ഓണത്തിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.സപ്ലൈകോയില്‍ നിന്ന് ഓണക്കാലത്ത് 1000/- രൂപയിലധികം സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഒരു ലക്കി ഡ്രോ നടത്തും. ഒരു പവന്‍ സ്വര്‍ണ്ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികള്‍ക്കായി നല്‍കുകയെന്നും മന്ത്രി അറിയിച്ചു.

