കോഴിക്കോട്ട് പാർട്ടി ഓഫീസ് കേന്ദ്രീകരിച്ച് കോക്കസ് പ്രവർത്തിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
സിപിഎം യുവനേതാവിനെതിരേ ഉയർന്ന കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോടു പ്രതികരിക്കുകയായിരുന്നു അദേഹം.
പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയും ആരോഗ്യ മേഖലയില്‍ പ്രവർത്തിക്കുന്നതുമായ ഒരാളില്‍നിന്നു യുവനേതാവ് കോഴ കൈപ്പറ്റിയെന്നും മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പില്‍ ലക്ഷങ്ങള്‍ക്കാണ് ഇടപാട് ഉറപ്പിച്ചതെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇങ്ങനെയൊരു പരാതിയുണ്ടോ, ഈ വിഷയത്തില്‍ മന്ത്രി പാർട്ടിക്കു പരാതി നല്‍കിയിട്ടുണ്ടോ എന്നീ ചോദ്യങ്ങളോട്, അറിയില്ല എന്നായിരുന്നു മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.
എന്നാല്‍ കോഴ ഇടപാട് സംബന്ധിച്ച് പാർട്ടിക്കു ലഭിച്ച പരാതിയില്‍ സിപിഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തിയതായും ഈ വിഷയം അന്വേഷിക്കണമെന്ന് മുഹമ്മദ് റിയാസ് പാർട്ടിയോട് ആവശ്യപ്പെട്ടതായുമാണ് സൂചനകള്‍. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിക്കാണു മന്ത്രി പരാതി നല്‍കിയത്. സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നല്‍കുന്ന കോക്കസിനെ ക്കുറിച്ച് അന്വേഷണം വേണമെന്നാണു പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയുന്നു.
കോഴ ആരോപണത്തില്‍ പ്രതിസ്ഥാനത്തുള്ള യുവനേതാവ് മന്ത്രി റിയാസിന്‍റെ പേരു പറഞ്ഞാണ് 60 ലക്ഷം രൂപ ചോദിച്ചത്.