ശബരിമല റോഡ് വികസനത്തിന് നാലുവർഷത്തിനുള്ളിൽ 1107.24 കോടി രൂപ സർക്കാർ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.മഞ്ഞക്കടമ്പ് -മാവനാൽ – ട്രാൻസ്ഫോർമർ ജംഗ്ഷൻ ആനകുത്തി – കുമ്മണ്ണൂർ – കല്ലേരി റോഡ് നിർമാണോദ്ഘാടനം കുമ്മണ്ണൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.35,000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സർക്കാർ അനുവദിച്ചത്. 8200 കിലോമീറ്ററിലേറെ റോഡുകൾ നവീകരിച്ചു. നിർമാണം പോലെ തന്നെ പരിപാലനത്തിനും ശ്രദ്ധ നൽകി. ശബരിമല തീർത്ഥാടകർക്ക് പുതിയ റോഡ് പ്രയോജനകരമാകും.
പൊതുമരാമത്ത് വകുപ്പിൻ്റെ 40 കോടി രൂപയുടെ വികസന പദ്ധതികളാണ് കോന്നി നിയോജക മണ്ഡത്തിൽ ഒറ്റ ദിവസം കൊണ്ട് നിർവഹിക്കുന്നത്.ജില്ലയിലെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിനായി. പുനലൂർ – മൂവാറ്റുപുഴ റോഡ് നവീകരിച്ചു. നാലുവർഷത്തിനിടെ പകുതിയിലധികം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് മാറി. നൂറു ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിലായ പഞ്ചായത്താണ് ആരുവാപ്പുലം എന്നും മന്ത്രി പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ വലിയ മാറ്റം സാധ്യമായെന്ന് അധ്യക്ഷത വഹിച്ച കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം 14 കോടി രൂപ ചെലവിൽ പുരോഗമിക്കുന്നു. വനത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിന്റെ ടൂറിസം സാധ്യത പരിശോധിക്കുമെന്നും എംഎൽഎ പറഞ്ഞു.

