കേരളത്തിൽ എസ് എസ് എൽ സി പാസായവർക്ക് എഴുത്തും വായനയും അറിയില്ലെന്ന വിവാദ പരാമർശത്തിന് പിന്നാലെ വിദ്യാഭ്യാസവകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ.
അമ്പലപ്പുഴയിൽ മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
2016 മുതൽ പിണറായി സർക്കാർ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകി.
കഴിഞ്ഞ എട്ടുവർഷമായി പൊതുവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റമുണ്ടാക്കി.
പൂട്ടാൻ പോയ സ്കൂളുകൾ ഓരോന്നായി കുട്ടികളുടെ എണ്ണം വർധിപ്പിച്ച് മികച്ച നിലയിലേക്ക് മാറ്റിയെന്നതാണ് എട്ടുവർഷത്തെ കേരളത്തിന്റെ വിദ്യാഭ്യാസനേട്ടം.
മഹാത്മാഗാന്ധി പറഞ്ഞതുപോലെ വിദ്യാഭ്യാസം എഴുതാനും വായിക്കാനും മാത്രമുള്ള യോഗ്യതയായി കരുതേണ്ട.
പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്താണ് വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസംഗത്തിനിടെ സദസ്സിൽ നിന്ന് കൂവിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇയാളെ പിന്നീട് വിട്ടയച്ചു.