രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ചോദ്യം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.രാജ്ഭവനില്‍ വിദ്യാർഥികള്‍ക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് മന്ത്രി ബഹിഷ്‍കരിച്ചു. സർക്കാർ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം അനൗചിത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ചടങ്ങ് ബഹിഷ്‍കരിച്ചത്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. എന്നാല്‍ ഭാരതാംബയുടെ ചിത്രം മാറ്റാൻ ഗവർണർ തയാറായില്ല. ഗവർണറുടെ നടപടി അഹങ്കാരവും ധിക്കാരമാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ജൂൺ 5 ന് രാജ്‍ഭവനില്‍ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിമന്ത്രി ബഹിഷ്‍കരിച്ചിരുന്നു. അന്ന് രാജ്ഭവനിലെ വേദിയില്‍ ആർ.എസ്.എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ചിത്രമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രി പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയായിരുന്നു വിവാദം.

