മാടായി കോഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങള്‍ തള്ളി എം.കെ രാഘവൻ എം.പി.തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്സി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിയമനം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോളജില്‍ നാല് അനധ്യാപക തസ്തികകള്‍ നിയമം നടക്കാതെ ഒഴിഞ്ഞുകിടക്കുകയയിരുന്നു. ഇന്റർവ്യൂ നടത്തിയത് താനല്ല, ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണ്.മൊത്തം 81 അപേക്ഷകളാണ് ലഭിച്ചത്. ഓഫിസ് അസിസ്റ്റന്റ് തസ്തികയില്‍ രണ്ട് ഒഴിവാണ് ഉണ്ടായിരുന്നത്. ഇതില്‍ 59 പേർ അപേക്ഷിച്ചു. 40 പേർ ഹാജരായി.
ഓഫീസ് അറ്റൻഡന്റ് പോസ്റ്റില്‍ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ട് പേർ അപേക്ഷിച്ചു. ഹാജരായത് ഏഴുപേരാണ്. ഭിന്നശേഷിക്കാരില്‍ ആദ്യ പരിഗണന നല്‍കേണ്ടിയിരുന്നത് അന്ധരായവർക്കാണ്. അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നില്ല.
മാനദണ്ഡം അനുസരിച്ചു രണ്ടാമത്തെ പരിഗണന കേള്‍വിക്കുറവ് ഉള്ളവർക്ക് നല്‍കണം. ഈ മാനദണ്ഡമാണ് പാലിച്ചത്. രാഷ്ട്രീയം നോക്കി നിയമനം നടത്താൻ കഴിയില്ല. ഈ ഓഫിസ് അറ്റാൻഡന്റ് പോസ്റ്റിലാണ് വിവാദമുണ്ടായിട്ടുള്ളത്. ഇദ്ദേഹത്തിന് ജോലി നല്‍കിയില്ലെങ്കില്‍ കോടതിയില്‍ പോയാല്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.