അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എല്‍ഡിഎഫില്‍ ഇല്ല

ഇ പി ജയരാജനും ബി ജെ പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അത്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.

കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി കാട്ടാത്ത സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഒരു നേതാക്കള്‍ക്കും കണ്‍വീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമില്ല.

പിണറായി വിജയന് മുന്നില്‍ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായി വിജയനും സിപിഎമ്മിനും മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ് ഘടകകക്ഷികള്‍.

പിണറായി വിജയനും സിപിഎമ്മും എന്തു പറയുന്നുവോ അത് കേട്ട് പുച്ഛമടക്കി നില്‍ക്കുകയെന്നതാണ് എല്‍ഡിഎഫ് ഘടകകക്ഷികളുടെ വിധി.

അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എല്‍ഡിഎഫില്‍ ഇല്ലെന്ന് ഇതോടെ വ്യക്തമായി.

കര്‍ണാടകത്തില്‍ ലൈംഗിക ആരോപണത്തില്‍പ്പെട്ട് വഷളായ ജെഡിഎസിനെ കേരളത്തില്‍ ചുമക്കേണ്ട ഗതികേടിലാണ് എല്‍ഡിഎഫ്.

എന്‍ഡിഎ ഘടകകക്ഷിയായ അതേ ജെഡിഎസിനെയും ഒക്കത്തിരുത്തിയാണ് പിണറായി വിജയന്‍ മോദി വിരുദ്ധത പ്രസംഗിക്കുന്നതെന്ന് യുഡിഎഫ് ആരോപണം ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാതെ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചയാളാണ് മുഖ്യമന്ത്രി.

മോദി പ്രശംസിച്ച എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസിനെ തള്ളിപ്പറയാന്‍ എല്‍ഡിഎഫ് നേതൃത്വവും ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.

ആര്‍എസ്എസ് ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വിജയനും ഇ പി ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാന്‍മൂളികളുടെ സംഘമായി എല്‍ഡിഎഫ് അധഃപതിച്ചു.

സിപിഎമ്മിന്റെ ജീര്‍ണത ഘടകകക്ഷികളിലേക്കും വ്യാപിച്ചു. ഏതെങ്കിലും ഘടകകക്ഷികള്‍ക്ക് അല്‍പമെങ്കിലും ആത്മാഭിമാനം ശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തണം.

ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയില്‍ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

spot_img

Related articles

നിലമ്പൂരിൽ പോരാട്ടത്തിൽ നിന്ന് പിന്മാറി സ്ഥാനാർത്ഥികൾ; ഇനി മത്സരരംഗത്ത് 10 പേർ മാത്രം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിയുന്നു. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതിയായ ഇന്ന് പത്രികകൾ പിൻവലിച്ചു. ഇനി പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത്...

നിലമ്പൂരിൽ ഇന്ന് അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും

നിലമ്പൂരിൽ ഇന്ന് അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും.നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയ പരിധി വൈകീട്ട് 3 ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രധാന മുന്നണി...

ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി

ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ആപ് സഖ്യത്തില്‍ നിന്ന് പുറത്ത് പോകുന്നത്.ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി.ടി എം സി സ്ഥാനാര്‍ത്ഥിയായി നല്കിയ പത്രികയാണ് തള്ളിയത്. ഇതോടെ പി വി അന്‍വറിന്...