രണ്ടരമാസം പ്രായമുള്ള കൈക്കുഞ്ഞുമായി തോടിനു കുറുകെയുള്ള തടിപ്പാലം കടക്കുന്നതിനിടെ പലക ഒടിഞ്ഞ് അമ്മയുടെ കാൽ കുടുങ്ങി. തോട്ടിലേക്കു തെറിച്ചുവീണ് 150 മീറ്ററോളം ഒഴുകിപ്പോയ കുഞ്ഞിനെ തോട്ടിൽ ചാടി അയൽവാസികൾ രക്ഷപ്പെടുത്തി.കടുത്തുരുത്തി മാഞ്ഞൂർ പഞ്ചായത്ത് ഒന്നാം വാർഡ് തെക്കുപുറം – മല്ലിശേരി റോഡിൽ തെക്കുപുറം ഭാഗത്താണു സംഭവം.മാഞ്ഞൂർ ഇരവിമംഗലം കിഴക്കേ ഞാറക്കാട്ടിൽ ജോമോൻ മാത്യുവിന്റെ ഭാര്യ അംബികയ്ക്കാണ് (33) അയൽവാസികളായ തെക്കുപുറം സലിം കുമാർ, ഞാറക്കാട്ട് ജോബി എന്നിവരുടെ അവസരോചിത ഇടപെടലിൽ മകൻ ആരോണിനെ തിരിച്ചുകിട്ടിയത്.തോട്ടിൽ പകുതിയോളം വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. അംബികയുടെ നിലവിളി കേട്ടാണ്, സമീപത്തെ പുരയിടത്തിൽ ഉണ്ടായിരുന്ന സലിം കുമാറും ജോബിയും ഓടിയെത്തി തോട്ടിൽ ചാടിയത്. അംബികയും കുഞ്ഞും മുട്ടുചിറ എച്ച്ജിഎം ആശു പത്രിയിൽ ചികിത്സയിലാണ്.

