പന്ന്യൻ്റെ അഭിപ്രായത്തെ തള്ളി എം വി ഗോവിന്ദൻ. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
കേരളത്തിലെ 20 മണ്ഡലത്തിലും എല്‍ഡിഎഫ് ആത്മവിശ്വാസത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പുതിയ ചരിത്രം കുറിക്കും. ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ ശക്തമായി എതിര്‍ക്കുന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട്. ബിജെപിയെ എതിര്‍ക്കാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും കോണ്‍ഗ്രസിന് കഴിയില്ലെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് ആദ്യം ജയിക്കുക വടകരയിലായിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരുവന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഒരു ചാനലിനോട് പറഞ്ഞിരുന്നു.