സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20ന് തിരുവനന്തപുരത്ത് യു.ജി.സി കരട് റഗുലേഷനുകൾ (ജനുവരി 6, 2025) സംബന്ധിച്ച ദേശീയ കൺവെൻഷൻ ചേരും.
കേരളത്തിന്റേതടക്കം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രത്യഘാതങ്ങൾ സൃഷ്ടിക്കുന്ന കരട് റഗുലേഷനാണ് യു.ജി.സി മുന്നോട്ട് വെച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരങ്ങളും സർവകലാശാലകളുടെ സ്വയംഭരണാവകാശവും ഇല്ലാതാക്കുന്ന റഗുലേഷനുകൾക്കെതിരെയാണ് കൺവെൻഷൻ.
ഫെബ്രുവരി 20ന് രാവിലെ 10.30ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. കർണ്ണാടക ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം.സി സുധാകർ, തമിഴ്നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോവി ചെഴിയാൻ, പഞ്ചാബ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹർജോത് സിംഗ് ബെയ്ൻസ്, തെലങ്കാന ഐ.ടി വകുപ്പ് മന്ത്രി ഡി. ശ്രീധർബാബു തുടങ്ങിയവർ കൺവെൻഷനിൽ വിശിഷ്ടാതിഥികളായിരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കൺവെൻഷനിൽ പങ്കെടുക്കും.
കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ കേരളം ഇക്കാര്യത്തിൽ പുലർത്തുന്ന ഉത്കണ്ഠ നിയമസഭാ പ്രമേയത്തിൽ കണ്ടതിന് തുടർച്ചയായാണ് മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഒരുമിച്ചു നിരക്കുന്ന ഈ കൺവെൻഷൻ. റവന്യൂ മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ തുടങ്ങിയവർ സംസാരിക്കും. ഭരണ പ്രതിപക്ഷ എം.എൽ.എ മാരും ചീഫ് സെക്രട്ടറി ഉൾപ്പെടെ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ മേധാവികളും അധ്യാപകരും അനധ്യാപക ജീവനക്കാരും ഗവേഷകരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ കൺവെൻഷനിൽ പ്രതിനിധികളായി ഉണ്ടാകും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും കുടുതൽ പണം മുടക്കുന്ന സംസ്ഥാനമെന്നാണ് കേരളത്തെക്കുറിച്ച് കേന്ദ്ര ഏജൻസിയായ നീതി ആയോഗ് വിലയിരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദേശീയ ശരാശരിയേക്കാൾ മികച്ച പ്രവേശന അനുപാദം, ലിംഗസമത്വ സൂചികയിലെ മികച്ച സ്ഥാനം, പ്രവേശനം നേടുന്ന പെൺകുട്ടികളുടെ കാര്യത്തിലുള്ള വർദ്ധിച്ച നിരക്ക് തുടങ്ങിയവയിൽ കേരളം ആർജിച്ച മികവിനെ നീതി ആയോഗ് പ്രശംസിച്ചിരിക്കുകയാണിപ്പോൾ. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം 32 ശതമാനത്തിൽ നിന്നും 42 ശതമാനമായി ഉയർത്തിയിട്ടും ഉന്നത വിദ്യാഭ്യാസ മേഘലയിലെ കേന്ദ്ര മുതൽമുടക്കിൽ ആനുപാതികമായ വർദ്ധനയുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചിരിക്കുന്നത് കേന്ദ്ര ഏജൻസി തന്നെയാണ്. പുതിയ യൂജിസി നയരേഖയെപ്പറ്റി കേരളം ഉയർത്തുന്ന പ്രധാന വിമർശനങ്ങളിലൊന്ന് ഇതു തന്നെയാണ്.കരട് റഗുലേഷനുകളെക്കുറിച്ച്, അവയുടെ പ്രത്യാഘാതങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ കൂടിയായിരുന്ന ജെ.എൻ.യു പ്രൊഫസർ എമെറിറ്റസ് പ്രഭാത് പട്നായിക് കൺവെൻഷനിൽ പ്രഭാഷണം നടത്തും. 1200 ഓളം പേരുടെ പ്രാതിനിധ്യമാണ് രജിസ്ട്രേഷൻ നടപടികളുടെ അവസാന അവലോകനത്തിൽ ഉറപ്പാക്കിയിരിക്കുന്നത്.