കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഏറ്റുമാനൂരിലും,പ്രൊഫ റോണി കെ ബേബി കാഞ്ഞിരപ്പള്ളിയിലും,സജി ജോസഫ് പൂഞ്ഞാറിലും കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കും.
ഇതോടെ ജില്ലയിലെ മത്സരചിത്രം തെളിഞ്ഞു.
കോൺഗ്രസിൻ്റെ രണ്ടാംഘട്ട ലിസ്റ്റിൽ ഇവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു.
നാട്ടകം സുരേഷിനെ കാഞ്ഞിരപ്പള്ളിയിലാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും, അവസാന നിമിഷം ഏറ്റുമാനൂരിലേക്ക് മാറ്റി നിശ്ചയിക്കുകയായിക്കുന്നു. സുരേഷും ഏറ്റുമാനൂരിൽ മത്സരിക്കുവാനാണ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. ജില്ലയിലെ കോൺഗ്രസിൻ്റെ സജീവ സാന്നിധ്യമായ സുരേഷ് എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി വി എൻ വാസവന് ശക്തനായ എതിരാളിയാകുമെന്നാണ് പാർട്ടി കരുതുന്നത്. കേരള കോൺഗ്രസിൻ്റെ സീറ്റ് കോൺഗ്രസ് നേടിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകയും ഉണ്ടിവിടെ.
കാഞ്ഞിരപ്പള്ളിയിൽ യു ഡി എഫിന് സർപ്രൈസ് സ്ഥാനാർത്ഥിയായിപ്രൊഫ റോണി കെ ബേബിയെ നിശ്ചയിച്ചു. ഡിസിസി ജനറൽ സെക്രട്ടറിയും, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ അധ്യാപകനുമാണ്.കൂടാതെ ചാനൽ ചർച്ചകൾ കോൺഗ്രസ് മുഖമാണ്.അവസാന നിമിഷമാണ് കോൺഗ്രസ് നേതൃത്വം റോണി കെ ബേബിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.
തലപ്പലം പഞ്ചായത്ത് മുൻ പ്രസിഡൻ്റായ സെബാസ്റ്റ്യൻ എം ജെയും (സജി ജോസഫ്) അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയാവുകയായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിലെ മികച്ച പ്രകടനം ആണ് ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം തീരുമാനിച്ചത്. പാലാ സെൻ്റ് തോമസ് കോളേജ് മുൻ ചെയർമാനായിരുന്ന സജി അന്ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ റോഷി അഗസ്റ്റിനെയാണ് പരാജയപ്പെടുത്തിയത്.

