ബിഹാറിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 20 ന്.പട്‌നയിലെ ഗാന്ധി മൈതാനില്‍ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.കേന്ദ്രമന്ത്രിമാരും സഖ്യകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ നിരവധി വിഐപികള്‍ ചടങ്ങിന് എത്തും. ബീഹാർ തെരഞ്ഞെടുപ്പില്‍ 202 സീറ്റുകള്‍ നേടി എൻഡിഎ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. 89 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2020 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് പ്രകടനം മെച്ചപ്പെടുത്തിയ ജെഡിയു 85 സീറ്റുകള്‍ നേടി. ലോക് ജനശക്തി പാർട്ടി (റാം വിലാസ്) 19 സീറ്റുകളും കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) 5 സീറ്റുകളും രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച 4 സീറ്റുകളും നേടി.
ബീഹാർ നിയമസഭയില്‍ ആകെ 34 മന്ത്രിമാർ ആയിരിക്കും ഉണ്ടായിരിക്കുക. ബിജെപിയില്‍ നിന്നും 15 മന്ത്രിമാരും ജെഡിയുവില്‍ നിന്നും 14 മന്ത്രിമാരും ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിയില്‍ നിന്നും 3 മന്ത്രിമാരും എൻഡിഎ സഖ്യത്തിലെ മറ്റു പാർട്ടികളായ രാഷ്ട്രീയ ലോക് മോർച്ചയില്‍ നിന്നും ഹിന്ദുസ്ഥാനി മോർച്ചയില്‍ നിന്നും ഓരോ മന്ത്രിമാരും ഉണ്ടാകുമെന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ നിതീഷ് കുമാർ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി ഒരു വനിത എത്താനും സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.

