പാലാ: അഞ്ചു പതിറ്റാണ്ടുകാലം കെ.എം. മാണി എന്ന വികസന നായകൻ കരുപ്പിടിപ്പിച്ച പാലായുടെ മണ്ണിൽ ഇന്ന് വികസനം വഴിമുട്ടി നിൽക്കുകയാണ്. വികസനം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട നിലവിലെ എം.എൽ.എ മാണി സി. കാപ്പൻ, ജോസ് കെ. മാണി മണ്ഡലത്തിനായി കൊണ്ടുവന്ന ബൃഹദ് പദ്ധതികളെപ്പോലും നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞ് തകർക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപം ശക്തമാകുന്നു. വികസനത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന ഇത്തരമൊരു നിലപാട് പാലായുടെ ചരിത്രത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല.
പാലാ ജനറൽ ആശുപത്രിയിൽ ഓങ്കോളജി (കാൻസർ) വിഭാഗത്തിനായി 20 കോടി രൂപ അനുവദിച്ചപ്പോൾ അതിനെതിരെ എം.എൽ.എ നടത്തിയ പ്രചാരണങ്ങൾ ഇതിന് ഉത്തമ ഉദാഹരണമാണ്. കാൻസർ ചികിത്സയ്ക്കായി റേഡിയേഷൻ മെഷീൻ വന്നാൽ സമീപവാസികൾക്ക് കാൻസർ വരുമെന്ന വിചിത്രവും ശാസ്ത്രവിരുദ്ധവുമായ വാദമുയർത്തി ജനങ്ങളെ ഭീതിയിലാഴ്ത്താനാണ് അദ്ദേഹം ശ്രമിച്ചത്. പാവപ്പെട്ട രോഗികൾക്ക് വലിയ ആശ്വാസമാകേണ്ടിയിരുന്ന ഒരു പദ്ധതിയോടുള്ള ഈ സമീപനം പാലായുടെ വികസന സ്വപ്നങ്ങൾക്ക് ഏറ്റ വലിയ തിരിച്ചടിയായിരുന്നു.
ജോസ് കെ. മാണി മുൻകൈ എടുത്ത് കൊണ്ടുവന്ന പല പദ്ധതികളെയും ഇത്തരത്തിൽ തള്ളിപ്പറയുന്ന ശൈലിയാണ് കഴിഞ്ഞ കുറച്ചു കാലമായി പാലാ കാണുന്നത്. വികസന കാര്യങ്ങളിൽ സർക്കാരിന് മുന്നിൽ കൃത്യമായ പദ്ധതികൾ സമർപ്പിക്കുന്നതിന് പകരം, വ്യക്തിഹത്യയിലും അപവാദ പ്രചാരണങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ജനപ്രതിനിധി പാലായുടെ ഭാവിയെ ഇരുട്ടിലാക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നിയമസഭാ സമിതികളിൽ പോലും പങ്കെടുക്കാതെ നിയമനിർമ്മാണ പ്രക്രിയയിൽ നിന്ന് ഒളിച്ചോടുന്ന ഇദ്ദേഹം, പാലായുടെ ശബ്ദം നിയമസഭയിൽ എത്തിക്കുന്നതിൽ പൂർണ്ണ പരാജയമാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
കേരളത്തിലെ മറ്റു മണ്ഡലങ്ങൾ വികസനത്തിന്റെ പുതിയ പാതകൾ വെട്ടുമ്പോൾ, പാലാ മാത്രം എവിടെയും എത്താതെ നിൽക്കുന്നത് ആസൂത്രണമില്ലായ്മയുടെയും നിഷേധാത്മക രാഷ്ട്രീയത്തിന്റെയും ഫലമാണ്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനിടയിലും വികസനം എത്തിക്കാൻ എൽ.ഡി.എഫ് സർക്കാർ തയ്യാറായിട്ടും അത് പാലായിലേക്ക് എത്തിക്കാൻ മദ്ധ്യസ്ഥത വഹിക്കേണ്ടവർ വികസന വിരോധികളായി മാറുന്നത് ദൗർഭാഗ്യകരമാണ്. പാലായെ വീണ്ടും വികസനത്തിന്റെ ട്രാക്കിലേക്ക് എത്തിക്കാൻ വ്യക്തമായ കാഴ്ചപ്പാടുള്ള നേതൃത്വം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഇപ്പോൾ പാലാ നിവാസികൾ.

