പാലായെ വികസന ഭൂപടത്തിലേക്ക് മടക്കിക്കൊണ്ടുവരും; വികസന മുരടിപ്പിന് അന്ത്യം കുറിക്കാൻ ജോസ് കെ. മാണി
പാലാ: കഴിഞ്ഞ ഏഴ് വർഷക്കാലമായി പാലാ നിയോജക മണ്ഡലം നേരിടുന്ന കടുത്ത വികസന മുരടിപ്പിന് ഈ തിരഞ്ഞെടുപ്പോടെ വിരാമമിടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി. നിയസഭയിലെ അംഗത്തിന്റെ രാഷ്ട്രീയമേതെന്ന് നോക്കിയല്ല എൽഡിഎഫ് സർക്കാർ കേരളമാകെ വികസനം എത്തിച്ചത്. കേന്ദ്രസർക്കാർ കേരളത്തിന്മേൽ സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിക്കുകയും സാമൂഹിക ക്ഷേമ പെൻഷനുകൾ പോലും തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടും, ജനകീയ പങ്കാളിത്തത്തോടെ ബദൽ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തിയാണ് സമാനതകളില്ലാത്ത വികസന കുതിപ്പിലേക്കും ജനങ്ങളുടെ സാമ്പത്തിക ഭദ്രതയിലേക്കും സംസ്ഥാനത്തെ സർക്കാർ എത്തിച്ചേർന്നത്. പാലായിലെ വിവിധ സ്ഥലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റ് വിഹിതവും പദ്ധതികളും അനുവദിച്ചിട്ടും വികസന പ്രവർത്തനങ്ങളുടെ ഭാഗമാകാൻ എന്തുകൊണ്ട് പാലായ്ക്ക് കഴിഞ്ഞില്ല എന്നതാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഉയർത്തുന്ന പ്രധാന ചോദ്യമെന്ന് ജോസ് കെ. മാണി പറഞ്ഞു. വ്യക്തമായ ആസൂത്രണത്തോടെ പാലായുടെ വികസനത്തിനായുള്ള കൃത്യമായ പദ്ധതികൾ സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ചയും അലംഭാവവുമാണുണ്ടായത്. പാലായിലെ ജനകീയ വിഷയങ്ങൾ നിയമസഭ മുമ്പാകെ അവതരിപ്പിക്കുന്നതിലും വലിയ പരാജയം സംഭവിച്ചു. ജനപ്രതിനിധിയുടെ പ്രവർത്തനം എന്നാൽ വ്യക്തിഹത്യയും അപവാദ പ്രചാരണവും മാത്രമാണെന്ന ധാരണയിലാണ് നിലവിലെ എംഎൽഎ മുന്നോട്ടുപോയത്. നിയമസഭാ സമിതികളിൽ പങ്കെടുക്കാതിരുന്നത് നിയമനിർമ്മാണ പ്രക്രിയയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എംഎൽഎ ഫണ്ട് വിനിയോഗമല്ലാതെ വേറെന്ത് പ്രവർത്തനം പാലായിൽ നടന്നു എന്നുള്ളതിന് ഇന്നും ജനങ്ങൾക്ക് മുന്നിൽ വ്യക്തമായ ഒരു ഉത്തരമില്ല. കേരളത്തിലെ ഇതര നിയോജക മണ്ഡലങ്ങളിൽ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വിധത്തിലുള്ള വികസന കുതിപ്പ് ഉണ്ടായപ്പോൾ പാലായുടെ സ്ഥാനം അവിടെ ശൂന്യമായത് എന്തുകൊണ്ട് എന്ന പരിശോധന ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നടത്തും. കേരളത്തിന്റെ വികസന ഭൂപടത്തിലേക്ക് പാലായെ മടക്കിക്കൊണ്ടുവരിക എന്നതാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനങ്ങൾക്ക് നൽകുന്ന ഉറപ്പും അതുതന്നെയാണ്. ബൃഹത്തായ തൊഴിലധിഷ്ഠിത പദ്ധതികൾ പാലാ നിയോജക മണ്ഡലത്തിലേക്ക് കൊണ്ടുവരുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.
കുഞ്ഞുമോൻ മടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.ലാലിച്ചൻ ജോർജ്, ബാബു കെ.ജോർജ്, ടോബിൻ – കെ.അലക്സ്, പി.കെ.ഷാജകുമാർ, ബെന്നി തെരുവത്ത്, ജിൻസ് ദേവസ്യാ എന്നിവർ പ്രസംഗിച്ചു.

