പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം.കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500 രൂപയും കവർന്നത്. കളത്തിൽപ്പടി തൊട്ടിയിൽ ജയ്നമ്മ ജോയിയുടെ വീട്ടിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ജയ്നമ്മയുടെ മകളുടെ മൂന്ന് പവൻ തൂക്കമുള്ള ഷോ മാല, വള, കമ്മൽ, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്.
ജയ്നമ്മയുടെ മകൻ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ പണയത്തിൽ വച്ചിരുന്ന സ്വർണം എടുത്ത് വെള്ളിയാഴ്ച 12 മണിയോടെയാണ് വീട്ടിൽ ഏൽപ്പിച്ചത്.തുടർന്ന് കൈവശം ഉണ്ടായിരുന്ന രണ്ട് ഗ്രാം മോതിരം, മൂന്നര ഗ്രാം വരുന്ന കമ്മൽ, 3500 രൂപ എന്നിവയോടൊപ്പം തിരിച്ചെടുത്ത പണയ ആഭരണങ്ങളും ചേർത്ത് അലമാരയിൽ സൂക്ഷിച്ചു വച്ചു. തുടർന്ന് ജയ്നമ്മ, മകളും, കൊച്ചുമകനുമായി കുട്ടിയുടെ തെറാപ്പി സ്കൂളിലേക്ക് ഉച്ചകഴിഞ്ഞ് 2 മണിക്ക് പോയി. പിന്നീട് 5 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം മനസ്സിലാക്കിയത്.തുടർന്ന് ഈസ്റ്റ് പോലീസ് അധികൃതരെ വിവരം അറിയിച്ചു.വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.