മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കുറ്റത്തില്‍ മൂന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി.ജോർജ് തിങ്കളാഴ്ച പോലീസിന് മുന്നില്‍ ഹാജരാകും.പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ ഇന്ന് രണ്ടു തവണ പി.സി.ജോര്‍ജ്ജിന്റെ വീട്ടില്‍ എത്തിയിട്ടും പോലീസിന് നോട്ടീസ് കൈമാറാനായില്ല.
ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസില്‍ നേരത്തെ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതേസമയം ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പി സി ജോര്‍ജ് പൊലീസിന് അപേക്ഷ നല്‍കി. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പി സി ജോര്‍ജിന്റെ വാദം.ഇന്നലെയായിരുന്നു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. പി.സി. ജോര്‍ജ്ജിന്റെ പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.