കൊല്ലം പൂരത്തില്‍ ആർ എസ് എസ് സ്ഥാപകനായ കേശവ് ബല്‍റാം ഹെഡ്ഗേവാറിൻ്റെ ചിത്രം ഉപയോഗിച്ചതില്‍ കേസെടുത്ത് പൊലീസ്.റിലീജയ്സ് ഇൻസ്റ്റിറ്റ്യൂഷൻ ആക്‌ട് 3, 4 ,5 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന കൊല്ലം പൂരത്തിന്റെ കുടമാറ്റത്തിലാണ് ആർ എസ് എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം പ്രിന്റ് ചെയ്ത കുട ഉയർത്തിയത്. നവേത്ഥാന നായകരുടെ ചിത്രം പ്രിന്റ് ചെയ്ത കുടകള്‍ ഉയർത്തുന്നതിനിടെയാണ് ഹെഡ്ഗേവാറിന്‍റെ ചിത്രം അടങ്ങിയ കുട ഉയർത്തിയത്. സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.ഉത്സവങ്ങളില്‍ രാഷ്ട്രീയം കലർത്തരുതെന്ന ഹൈക്കോടതി നിർദേശം മറികടന്നാണ് കൊല്ലം പൂരത്തില്‍ ആർ എസ് എസ് നേതാവിന്റെ ചിത്രം ഉയർത്തിയത് എന്ന വിമർശനമാണ് ഉയരുന്നത്. പൂരത്തിലെ കുടമാറ്റത്തില്‍ ശ്രീനാരായണ ഗുരു, ബിആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത കുടകള്‍ ഉയർത്തിയിരുന്നു. ഇക്കൂട്ടത്തിലാണ് ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയര്‍ത്തിയത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനില്‍ പന്തളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിരുന്നു.ക്ഷേത്രത്തിലെ ആചാരചടങ്ങുകള്‍ക്കിടെ രാഷ്ട്രീയ ചിഹ്നങ്ങള്‍ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നത് എന്ന് ചൂണ്ടികാട്ടിയാണ് കേസെടുത്തിരിക്കുന്നത്. കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അലോഷി സേവ്യര്‍ വിപ്ലവ ഗാനങ്ങള്‍ പാടിയ സംഭവത്തില്‍ ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിട്ടിരുന്നു.കോടതി ഇടപെട്ടതിന് പിന്നാലെയായിരുന്നു നടപടി. ഇതിനുപിന്നാലെ കൊല്ലം കോട്ടുങ്കല്‍ ദേവീ ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയില്‍ ആര്‍എസ്‌എസ് ഗണഗീതം പാടിയ സംഭവവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടത്തെ ക്ഷേത്രോപദേശക സമിതിയെയും പിരിച്ചുവിട്ടിരുന്നു.