ചോദ്യചിഹ്നമായി പ്രജ്വൽ രേവണ്ണയുടെ രാഷ്ട്രീയ ഭാവി

ലൈംഗികാതിക്രമ കേസിന് പിന്നാലെ ദേവഗൗഡ കുടുംബത്തിലെ പിൻമുറക്കാരനും സിറ്റിംഗ് എംപിയും എൻഡിഎ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയുടെ രാഷ്ട്രീയഭാവി വലിയൊരു ചോദ്യചിഹ്നമാണ്.

ആരാകും ജെഡിഎസിന്‍റെ ഭാവി നേതാവെന്ന പേര് നേരത്തെ കുടുംബത്തിൽ ശക്തമായിരുന്നെങ്കിലും പ്രജ്വലിന് ഇനി ആ പദവിക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല.

തന്‍റെ മകൻ നിഖിലിനെ നേതൃപദവിയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ പാടുപെടുന്ന കുമാരസ്വാമിക്ക് ഇനി കാര്യങ്ങൾ എളുപ്പമാണ്.

കർഷക നേതാവായി തുടങ്ങി ജനതാ പാർട്ടിയിലൂടെ വളർന്ന് ഇന്ത്യൻ പ്രധാനമന്ത്രി വരെയായ ഏക ദക്ഷിണേന്ത്യക്കാരനാണ് ദേവഗൗഡ.

ദേവഗൗഡയെന്ന കുശാഗ്രബുദ്ധിയായ രാഷ്ട്രീയക്കാരന്‍റെ നാട്ടുരാജ്യമാണ് കർണാടകയിലെ ഹാസൻ.

ഇവിടത്തെ കിരീടം വയ്ക്കാത്ത രാജകുമാരൻമാരിൽ ഒരാളായിരുന്നു പ്രജ്വൽ രേവണ്ണയെന്ന എംപി. ദേവഗൗഡ പടുത്തുയർത്തിയ രാഷ്ട്രീയ സാമ്രാജ്യം ആര് മുന്നോട്ട് കൊണ്ടുപോകുമെന്നതിലെ പോര് കുടുംബത്തെ എന്നും രണ്ട് ചേരിയിലാക്കിയതാണ്.

മികച്ച വിദ്യാഭ്യാസം നേടിയ, മുഖ്യമന്ത്രി വരെയായ അനുജൻ കുമാരസ്വാമിയോട് എതിരിട്ട് നിൽക്കാൻ എംഎൽഎയായിരുന്നെങ്കിലും രേവണ്ണ മെനക്കെട്ടിരുന്നില്ല.

എന്നാൽ രേവണ്ണയുടെ ഭാര്യ ഭവാനി വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. കുടുംബത്തിന്‍റെ രാഷ്ട്രീയ സ്വത്തിൽ തന്‍റെ മകൻ പ്രജ്വലിനും തനിക്കും തുല്യസ്ഥാനം വേണമെന്ന് ഭവാനി എന്നും നിർബന്ധം പിടിച്ചു.

എന്നിട്ടും കുമാരസ്വാമിയുടെ ഭാര്യയ്ക്ക് രാമനഗരയിൽ മത്സരിക്കാനും എംഎൽഎയാകാനും അവസരം കിട്ടിയത് പോലെ ഭവാനിക്ക് പരിഗണന കിട്ടിയില്ല.

എന്നാൽ കുമാരസ്വാമിയുടെ മകൻ നിഖിൽ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റത് രേവണ്ണയുടെ കുടുംബത്തിനൊരു ആയുധമായിരുന്നു. 2018ൽ ഹുൻസൂർ സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ പ്രജ്വലും അമ്മ ഭവാനിയും നേരെച്ചെന്ന് പരാതി പറഞ്ഞത് ദേവഗൗഡയുടെ മുന്നിലാണ്.

പേരക്കുട്ടിക്കായി തന്‍റെ സ്വന്തം സീറ്റായ ഹാസൻ തൊട്ടടുത്ത വർഷം ഗൗഡ ഒഴിഞ്ഞുകൊടുത്തു. തന്‍റെ പേരമകനെ ജയിപ്പിക്കണമെന്ന് പിൻഗാമികളോട് കണ്ണീരോടെ പറഞ്ഞു.

അന്ന് ജയിച്ചെങ്കിലും അഞ്ച് വർഷം കാർഷിക മേഖലയ്ക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്ന പ്രജ്വലിന് വീണ്ടും ജയസാധ്യത കുറവായിരുന്നു.

എന്നിട്ടും ഗൗഡ പ്രജ്വലിനെത്തന്നെ മത്സരിപ്പിക്കാൻ നിർബന്ധം പിടിച്ചു.

ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ ലൈംഗികാതിക്രമങ്ങളുടെ വലിയൊരധ്യായത്തിന്‍റെ നടുവിൽ നിൽക്കുന്ന പ്രജ്വലിന്‍റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാണ്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...