നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിക്കും ഗവർണർക്കും ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീം കോടതി മറുപടി നൽകിയത്.ബില്ല് വന്നാൽ ഗവർണർ അത് അനിയന്ത്രിതമായി പിടിച്ചുവെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകളിൽ ഭരണഘടനാപരമായ തീരുമാനം ഗവർണർ എടുക്കണം. ബില്ലുകളിൽ തീരുമാനം എടുക്കുമ്പോൾ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാം. ബിൽ പിടിച്ചുവെയ്ക്കുകയല്ല നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. തീരുമാനം എടുത്തില്ലെങ്കിൽ ബില്ല് അംഗീകരിച്ചെന്ന് കണക്കാക്കുന്ന നിലപാട് ഭരണഘടനയ്ക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.

