മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ സഖ്യം വിട്ടു.പട്‌നയിൽ നടന്ന അംബേദ്‌കർ ജയന്തി ദിന ചടങ്ങിൽ ആയിരുന്നു പ്രഖ്യാപനം. 2014 മുതൽ ബി ജെ പിയുമായും എൻ ഡി എയുമായും സഖ്യത്തിലായിരുന്നു. എന്നാൽ, ഇന്ന് മുതൽ എൻ ഡി എയുമായി ഒരു ബന്ധവുമില്ലെന്ന് പരസ് പ്രഖ്യാപിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ ആർ എൽ ജെ പിയെ കിങ്മേക്കറാക്കുകയാണ് പരസിന്റെ നീക്കത്തിന് പിന്നിൽ. ബിഹാറിലെ 243 നിയമസഭാ സീറ്റുകളിലും തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിനെ മാറ്റാന്‍ ബീഹാറിലെ ജനങ്ങള്‍ തീരുമാനിച്ചുവെന്നും പരസ് പറഞ്ഞു. ഇതിനകം 22 ജില്ലകളില്‍ താൻ സന്ദര്‍ശിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ ശേഷിക്കുന്ന 16 ജില്ലകള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാർ ദളിത് വിരുദ്ധനും മാനസിക രോഗിയും ആണെന്ന് പരസ് ആരോപിച്ചു. ദളിതര്‍ക്കെതിരെ ബിഹാറില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.