നാടിനെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് കാരണം പ്രതി വിളിച്ചുകൊണ്ടുവന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ അംഗീകരിക്കാത്തതിനാലെന്ന് സൂചന. തന്റെ ബിസിനസ് പൊളിഞ്ഞെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും പ്രതി അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഇത് പ്രതിയുടെ പിതാവും നാട്ടുകാരും പൂര്‍ണമായി തള്ളി. ഈ കുടുംബത്തിന് യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുമില്ലെന്ന് അയല്‍വാസികളും ബന്ധുക്കളും പറയുന്നു. സ്വന്തം അനിയനേയും മുത്തശ്ശിയേയും പിതാവിന്റെ സഹോദരനേയും ഭാര്യയേയും തന്റെ പെണ്‍സുഹൃത്തിനേയുമാണ് അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് ഗുരുതര പരുക്കുകളോടെ ചികിത്സയിലുമാണ്.രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫാന്‍ ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വെഞ്ഞാറമൂട് സ്വദേശി തന്നെയായ ഫര്‍സാനയും അഫാനയുമായി കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിതാവിന്റെ മാതാവ് സല്‍മാ ബീവി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ത്തുവെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു. പ്രതി ആദ്യം കൊലപ്പെടുത്തിയതും സല്‍മാ ബീവിയെ തന്നെയാണ്. അഫാന്റെ വീട്ടിലെ ഏത് കാര്യത്തിനും സഹകരിക്കുന്നവരാണ് അഫാന്റെ പിതാവിന്റെ സഹോദരനായ ലത്തീഫും ഭാര്യ ഷാഹിദയും. ഇവരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണയും അഫാന് ലഭിച്ചില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും സൂചിപ്പിക്കുന്നു.ഫര്‍സാന പിജി വിദ്യാര്‍ത്ഥിയായിരുന്നു. ഫര്‍സാനയുടെ നെറ്റിയില്‍ വലിയ ദ്വാരമെന്ന് തോന്നിക്കുന്ന മുറിവുണ്ടെന്ന് ജനപ്രതിനിധികള്‍ പറയുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആശുപത്രിയില്‍ വന്നില്ല. ചുറ്റിക കൊണ്ട് നിരവധി തവണ അടിച്ചതിനാലാകാം അത്തരമൊരു മുറിവെന്നും ആശുപത്രിയിലുള്ള ജനപ്രതിനിധികള്‍ അറിയിച്ചു. അഫാന്റെ മാതാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.