രാവിലെ വരെ നിന്ന് തിരയാൻ തയാറാണ്, പക്ഷേ സജ്ജീകരണങ്ങളില്ല ചൂരൽമലയിൽ ഇനിയും ഒരുപാട് മൃതദേഹങ്ങളുണ്ടെന്ന് രക്ഷാപ്രവർത്തകർ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കായുള്ള തിരച്ചിലിന് വേണ്ടത്ര സജ്ജീകരണങ്ങളില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച സന്നദ്ധസേവകര്‍.
ചൂരൽമലയിൽ ഇനിയും ഒരുപാട് മൃതദേഹങ്ങളുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
‘അപകടമുണ്ടായ സ്ഥലത്തേക്ക് എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടാണ്.
വൈകുന്നേരം അഞ്ചര മണിക്കാണ് ഞങ്ങൾക്കവിടെ എത്തിചേരാനായത്. പത്തോളം മൃതദേഹങ്ങൾ അവിടെ നിന്നും ലഭിച്ചിട്ടുണ്ട്. നാട്ടുകാർ പറയുന്ന സ്ഥലത്ത് തിരയുമ്പോഴെല്ലാം മൃതദേഹങ്ങൾ കിട്ടുന്നുണ്ട്.
അവർ പറയുന്നിടത്തെല്ലാം മൃതദേഹങ്ങളുണ്ടെങ്കിലും തിരയാൻ വേണ്ട സജീകരണങ്ങളില്ല. ഇരുട്ടായതോടെ മൃതദേഹങ്ങൾ എത്തിക്കുന്നതും വളരെ ബുദ്ധിമുട്ടുണ്ട്’. വെളിച്ചം അടക്കമുള്ള സംവിധാനങ്ങളുണ്ടെങ്കിൽ ഞങ്ങൾ രാവിലെ വരെ നിന്ന് തിരയാൻ തയ്യാറാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.