എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്‌എസിന് അനുകൂലമായി സുപ്രീം കോടതിയില്‍ നിന്നു ലഭിച്ച ഉത്തരവ്, സംസ്ഥാനത്തെ മറ്റു മാനേജ്മെന്‍റുകള്‍ക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ മന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സുപ്രധാനമായ തീരുമാനം. വിഷയം കോടതി വീണ്ടും പരിഗണിക്കുന്പോള്‍ പുതിയ തീരുമാനത്തിനനുസരിച്ചുള്ള നിലപാടാകും സർക്കാർ സ്വീകരിക്കുകയെന്നു യോഗത്തിനുശേഷം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഭിന്നശേഷി സംവരണ വിഷയത്തിന്‍റെ പേരില്‍ മറ്റ് അധ്യാപക തസ്തികകള്‍ക്ക്‌അംഗീകാരം നല്‍കാത്തതിലെ വലിയ പ്രതിസന്ധി ക്രൈസ്തവ സഭകളും, സമുദായ സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എംപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി തുടർനടപടികളിലേക്ക് നീങ്ങിയത്.ഭിന്നശേഷി നിയമനത്തിലെ പ്രതിസന്ധി മൂലം നിയമനാംഗീകാരം ലഭിക്കാത്ത സംസ്ഥാനത്തെ 16000 ഓളം അധ്യാപകർക്ക് സർക്കാരിന്‍റെ പുതിയ തീരുമാനം ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

