കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. കൃത്യമായ സമയത്ത് കൃത്യമായ തീരുമാനമുണ്ടാകുമെന്നും, നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് ഉയർന്നു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങളല്ല പ്രചാരണം നടത്തേണ്ടതെന്നും, ഹൈക്കമാൻഡ് തീരുമാനിക്കുന്നതിന് അപ്പുറത്തേക്ക് അഭിപ്രായം പറയാൻ താൻ ആളല്ലെന്നും തന്റെ വ്യക്തിപരമായ പ്രതീക്ഷയോ അനിഷ്ടമോ ഇതിൽ വ്യക്തമാക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇതോടൊപ്പം റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെയുള്ള പോലീസ് നടപടിയെയും ഷാഫി പറമ്പിൽ ന്യായീകരിച്ചു. എഫ്ഐആർ ഇട്ട കേസിൽ റെയ്ഡ് നടത്തിയത് കൊണ്ട് എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. വിവിധ തട്ടിപ്പുകളിൽ നിന്ന് അഭയം തേടാനാണ് ആന്റോ അഗസ്റ്റിൻ മാധ്യമ ഉടമയായതെന്നും, പണം കൊണ്ട് വാങ്ങാനുള്ള ഒന്നല്ല മാധ്യമപ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ യഥാർത്ഥത്തിൽ മാധ്യമപ്രവർത്തനത്തിന് നേരെയല്ല കടന്നുകയറ്റമുണ്ടായത് മറിച്ച് തട്ടിപ്പുകാർക്കെതിരെയാണെന്നും, അതിനാൽ ആന്റോ അഗസ്റ്റിൻ മാധ്യമപ്രവർത്തകനെന്ന ലേബലിലേക്ക് മാറിയതിലും അവിടെ റെയ്ഡ് നടന്നതിലും വലിയ തെറ്റോ അപകടമോ ഇല്ലെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.

