ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരം കേസെടുത്തു എന്നാണ് റിപ്പോർട്ട്. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്.
ഷൈൻ താമസിച്ചിരുന്ന ഹോട്ടലിൽ ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരിമരുന്ന് ഇടപാടുകാരനെ അറിയാമെന്നു ഷൈൻ പൊലീസിനു മൊഴി നൽകിയെന്നാണു സൂചന. ഹോട്ടലിൽ ബുധനാഴ്ച രാത്രി പൊലീസും ഡാൻസാഫ് സംഘവും പരിശോധനയ്ക്കെത്തിയപ്പോൾ ഷൈൻ ഇറങ്ങിയോടിയിരുന്നു. തുടർന്ന് പൊലീസ് ഷൈനിനെ ചോദ്യംചെയ്യാൻ ഇന്നു വിളിപ്പിക്കുകയായിരുന്നു. നാലു മണിക്കൂറോളം ചോദ്യം ചെയ്യൽ നടന്ന ശേഷമാണ് അറസ്റ്റ്. ഷൈനിനെ വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിക്കും. ഹോട്ടലിൽ എത്തിയത് പൊലീസ് ആണെന്ന് മനസിലായില്ലെന്നും ആരോ ആക്രമിക്കാൻ വന്നതാണെന്ന് കരുതിയാണ് ജനാല വഴി ഓടിയത് എന്നുമാണ് ഷൈൻ പൊലീസിനു നൽകിയ മൊഴി.