കഴിഞ്ഞ സെപ്തംബറിൽ വെസ്റ്റ് വെയിൽസിലെ പെംബ്രോക്ക് ഷെയറിൽ ഒരു സൂപ്പർ മാർക്കറ്റിനു പുറത്ത് ആരോ ഉപേക്ഷിച്ച 11 മാസം പ്രായമുള്ള കോക്കർ സ്പാനിയൽ ഇനത്തിൽ പെട്ട ഒരു നായ കിടന്നിരുന്നു. ഈ നായയ്ക്ക് ആറു കാലുകളുണ്ടായിരുന്നു. ആരോ നായയെ മൃഗങ്ങളുടെ റെസ്ക്യൂ സങ്കേതത്തിൽ എത്തിച്ചു.
അവളെ ദത്തെടുത്തത് കടലിൽ സർഫിങ് പരിശീലനം നൽകിയിരുന്ന ബേർഡ് എന്ന മൃഗസ്നേഹിയും കുടുംബവുമായിരുന്നു. തങ്ങൾക്കുണ്ടായിരുന്ന നായ വിട്ടുപിരിഞ്ഞ ദുഃഖത്തിലിരിക്കുമ്പോഴാണ് ഇവർക്ക് പുതിയൊരു നായയെ ലഭിച്ചത്. 13 വർഷത്തോളം ഒപ്പമുണ്ടായിരുന്ന അവരുടെ നായ രോഗം വന്ന് പെട്ടെന്ന് വിട്ടുപിരിയുകയായിരുന്നു.
ബേർഡ് ദത്തെടുത്ത നായയ്ക്ക് ഏരിയൽ എന്ന് പേരിട്ടു. വാൾട്ട് ഡിസ്നി അനിമേഷൻ ചിത്രമായ ദ മെർമെയ്ഡിലെ ഏരിയലിൻ്റെ പേരായിരുന്നു അത്. രണ്ട് എക്സ്ട്രാ കാലുകൾ കണ്ടാണ് ആ പേരിട്ടത്. പെട്ടെന്ന് തന്നെ പുതിയ കുടുംബവുമായി ഏരിയൽ ഇണങ്ങി. കടലിൽ നീന്താൻ പോലും അവൾ പഠിച്ചു.
വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും വളരെ സ്നേഹമുള്ള നായ എന്ന വിശേഷണം കിട്ടിയ ഒരപൂർവ്വ നായ തന്നെയാണ് ഏരിയൽ. അവളുടെ ആറു കാലുകൾ കണ്ട് ദൂരെ നിന്നു പോലും സെൽഫി എടുക്കാൻ ആളുകൾ വന്നിരുന്നു.
ആറു കാലുകൾ കൂടാതെ പുറമേ രണ്ട് ലൈംഗികാവയവങ്ങളും ഉണ്ട്. വൃക്ക ഒരെണ്ണമേയുള്ളൂ. ജന്മനാ ഉള്ള വൈകല്യങ്ങളായിരുന്നു ഇവ.
ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞ് സുഖം പ്രാപിക്കുകയാണ് ഏരിയൽ. ഡോക്ടർമാർ അവളുടെ രണ്ട് കാലുകൾ ചേർത്ത് ഒരു വാലു പോലെയാക്കി. അവൾ സ്കാനിങിനും സർജറിക്കും തുടർന്ന് ഫിസിയോതെറാപ്പിക്കും വിധേയയായി. ഓപ്പറേഷനു വേണ്ട ചിലവിനുള്ള പണം മൃഗസ്നേഹികൾ അവൾക്കായി നൽകി. മാധ്യമങ്ങളിലൂടെ ഏരിയൽ ഇപ്പോൾ പ്രശസ്തയാണ്.
പണം തന്നു സഹായിച്ച എല്ലാവർക്കും ബേർഡ് നന്ദി പറഞ്ഞു. ഏരിയലിൻ്റെ ക്ഷേമം അന്വേഷിച്ചു കൊണ്ട് ഇരുപതിനായിരത്തോളം ഫോൺകോളുകൾ വന്നിരുന്നു. ഇപ്പോഴും വരുന്നു. ബേർഡ് പറയുന്നത് ഏരിയൽ ഒരു രണ്ടാം ജന്മം ജീവിച്ചു തുടങ്ങിയിട്ടേയുള്ളൂ എന്നാണ്.