ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ നേരിയ വർധനവ്. കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മെയ് 26 വരെ ഇന്ത്യയിൽ 1,009 കേസുകളുണ്ട്. കഴിഞ്ഞ ആഴ്ചയിൽ മാത്രം 700 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പുതിയ വ്യാപനവുമായി ബന്ധപ്പെട്ട് ഏഴ് പേർ കോവിഡ് ബാധിച്ച് മരിച്ചു. മെയ് 19 വരെ രാജ്യത്ത് ഒരു കോവിഡ് മരണം മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. എന്നാൽ ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്‌ടർ ജനറൽ ഡോ. രാജീവ് ബെഹൽ പറഞ്ഞു. “ഇപ്പോൾ, വന്നിട്ടുള്ള കോവിഡ് വേരിയൻ്റുകൾക്ക് തീവ്രത പൊതുവെ കുറവാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ജാഗ്രത പാലിക്കണം എപ്പോഴും സജ്ജരായിരിക്കണം” ഐസിഎംആർ ഡയറക്‌ടർ ജനറൽ പറഞ്ഞു.തുടക്കത്തിൽ തെക്ക്, പിന്നീട് പടിഞ്ഞാറ്, ഇപ്പോൾ വടക്കേ ഇന്ത്യ എന്നിങ്ങനെയാണ് കേസുകളുടെ വർദ്ധനവ് ഡോ. ബെഹൽ ചൂണ്ടിക്കാട്ടി. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐ ഡി എസ് പി) വഴി എല്ലാ കേസുകളും നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.