കണ്ണൂർ ഏഴിമല നാവിക അക്കാദമിയിലേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് റോഡ് പണിതതിന് ചെലവിട്ട തുക സംബന്ധിച്ച ഫയൽ ഹാജരാക്കാത്തതിനെ തുടർന്ന് വിജലൻസ് അന്വേഷണം നടത്തി രേഖകൾ കണ്ടെത്താൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവായി
ഏഴിമല നാവിക അക്കാദമി ടോപ്പ്റോഡിന്റെ O/000 മുതൽ 6/420 വരെയുള്ള ഭാഗത്ത് ശേഷിവർധിപ്പിക്കാൻ 1998ൽ നടത്തിയ 1,71,29,902 രൂപയുടെ പണികൾ സംബന്ധിച്ച് വിവിധ ഓഫീസുകളിലെ ഫയലുകളാണ് കാണാതായത്.
ഇതു സംബന്ധിച്ച് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ,സൂപ്രണ്ടിംഗ് എഞ്ചിനീയർ,ചീഫ് എഞ്ചിനീയർ തുടങ്ങിയവരുടെ ഓഫീസുകളിൽ ഉണ്ടായിരുന്ന വ്യത്യസ്ത ഫയലുകൾ ഒന്നും കാണാനില്ലെന്നാണ് വിവരാവകാശ കമ്മിഷന് ലഭിച്ച മറുപടി.
ചന്ദ്രഗിരി കൺസ്ട്രക്ഷൻ കമ്പനിയാണ് ഈ ജോലി നിർവ്വഹിച്ചത്. തെളിവെടുപ്പിൽ കമ്പനിക്ക് 73,91,032 നല്കിയതായി കണ്ടെത്തി. എന്നാൽ തുടർ പ്രവൃത്തികളുടെയോ വീണ്ടും നല്കേണ്ട തുകയുടെയോ പണി പൂർത്തിയാക്കിയതിൻ്റെയോ രേഖകൾ കണ്ടെത്താനായില്ല. റോഡിന് നിർദ്ദേശം സമർപ്പിക്കുന്നതു മുതൽ പണം അനുവദിച്ചു നല്കുന്നതുവരെ വിവിധ തലങ്ങങ്ങളിൽ ഫയലുകൾ രൂപപ്പെട്ടിരുന്നു. ഇവ കണ്ടെത്താൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ശ്രമിച്ചിട്ടും ഒരിടത്തും ഫയൽ കാണാത്ത സാഹചര്യമാണുള്ളത്.
ഒരേ വിഷയത്തിൽ പല ഓഫീസുകളിലെയും ഫയലുകൾ ഒരുപോലെ കാണാതാവുന്നത് സംശയത്തിന്റെ നിഴലിലാണെന്നും അതിനാൽ
വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിം നിർദ്ദേശിച്ചു. അംഗീകൃത പി എ സി,റിവൈസ്ഡ് എസ്റ്റിമേറ്റ്,ബിൽകോപ്പി,എം ബുക്കിൻറെ പകർപ്പ് ,ഭരണാനുമതി, സാങ്കേതികാനുമതി,സാമ്പത്തികാനുമതി,ടെൻറർ,പണി അനുവദിച്ച് നല്കൽ,പൂർത്തീകരണ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളൊന്നും കാണാനില്ല. ഈ ജോലി സംബന്ധിച്ച് ഓഡിറ്റ് നടക്കുന്നതിന് മുമ്പാണ് ഈ ഫയലുകളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ ഇടപെട്ട് തീർപ്പു കല്പിക്കാൻ വിവരാവകാശ കമ്മിഷനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം, കണ്ണൂർ,കോഴിക്കോട്,മലപ്പുറം എന്നിവിടങ്ങളിൽ നാലു ഹിയറിംഗും സുപ്രണ്ടിംഗ് എഞ്ചിനീയർമാർ, ചീഫ് എഞ്ചിനീയർ എന്നിവരുമായി ചർച്ചയും നടത്തിയ ശേഷമാണ് കമ്മിഷണർ ഹക്കിം വിജിലൻസ് അന്വേഷണത്തിന് നിർദ്ദേശിച്ച് ഉത്തരവായത്.