വാഷിങ്ടൺ: ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ചൊവ്വാഴ്ച മൂന്നാം ബഹിരാകാശ യാത്രയ്ക്ക്.
പ്രാദേശിക സമയം രാവിലെ എട്ടിനു ഫ്ലോറിഡയിലെ കേപ് കനാവെറലിൽ നിന്നാണ് അന്താരാഷ്‌ട്ര സ്പെയ്സ് സ്റ്റേഷനിലേക്ക് സുനിതയും ബുച്ച് വിൽമോറുമടങ്ങുന്ന സംഘത്തിന്‍റെ യാത്ര.
ബോയിങ്ങിന്‍റെ ബഹിരാകാശ പേടകം സ്റ്റാർലൈനറിന്‍റെ ആദ്യ യാത്രയാണ് ഇതെന്നതും ശ്രദ്ധേയം.
ബഹിരാകാശ പേടകത്തിന്‍റെ നിർമാണത്തിലെ പിഴവുകൾ മൂലം വർഷങ്ങളായി പല തവണ നീട്ടിവച്ച യാത്രയാണ് ഇന്നു നടക്കുന്നത്.
ഇലോൺ മസ്കിന്‍റെ സ്പെയ്സ് എക്സിനു ശേഷം ഇതാദ്യമാണ് സ്വകാര്യ പേടകം ബഹിരാകാശ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
എല്ലാവരും സജ്ജരാണെന്നും യാത്രയ്ക്ക് തയാറെടുപ്പുകൾ പൂർത്തിയായെന്നും സുനിത പറഞ്ഞു.
ബഹിരാകാശ നിലയമെന്നത് എന്നെ സംബന്ധിച്ച് വീട് തന്നെയാണ്. പുതിയ പേടകത്തിൽ പോകുന്നതിൽ ചെറിയ പരിഭ്രമമുണ്ടെങ്കിലും ആശങ്കകളില്ലെന്നും സുനിത.
2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശയാത്ര നടത്തിയിരുന്നു സുനിത. 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു.
ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശ നടത്തത്തിലും പങ്കെടുത്തു.
ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്‍റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്.