അരൂക്കുറ്റിയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി.അരൂർ അരൂക്കുറ്റിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സഹോദരങ്ങൾ കീഴടങ്ങി.അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് പുളിന്താഴെ നികർത്ത് വിജീഷ് (44), സഹോദരൻ ജയേഷ് (42) എന്നിവരാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.അരൂക്കുറ്റി പഞ്ചായത്ത് ഒന്നാംവാർഡ് പുളിന്താഴത്ത് ശരവണന്റെ ഭാര്യ വനജയെ(52) ആണ് കൊലപ്പെടുത്തിയത്.ഇന്നലെ രാത്രി 10നായിരുന്നു കൊലപാതകം. അയൽവാസികളായ സഹോദരന്മാർ വീട് കയറി അക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തർക്കങ്ങൾക്കിടെ വനജയെ ചുറ്റികകൊണ്ട് തലക്ക് അടിക്കുകയായിരുന്നു. പ്രതികളുടെ അമ്മയെ വനജയുടെ മകൻ ശരത് കളിയാക്കിയെന്നാരോപിച്ചായിരുന്നു തർക്കത്തിന്റെ തുടക്കം. ഇത് ചോദ്യംചെയ്യാൻ വനജയുടെ വീട്ടിലെത്തിയ ജയേഷും വിജീഷും വനജയുടെ മകനും ഭർത്താവ് ശരവണനുമായി സംഘർഷത്തിലായി. ഇത് തടയാൻ എത്തിയപ്പോഴാണ് വനജയുടെ തലക്ക് ചുറ്റികക്ക് അടിയേറ്റത്. തലയുടെ പിൻഭാഗത്ത് അടിയേറ്റ വനജയെ സമീപവാസികൾ ചേർന്ന് കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ജയേഷ് രാവിലെയും വിജീഷ് വൈകിട്ടും പൂച്ചാക്കൽ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.