വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് ആശവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന് അൽപ സമയത്തിനകം.സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ പിഎംജി ജംഗ്ഷനില്‍ നിന്നാണ് മഹാറാലി ഏതാനും നിമിഷങ്ങൾക്ക് അകം ആരംഭിക്കുന്നത്.
അതിനിടെ മഹാറാലി ദിനം ആശാപ്രവര്‍ത്തകര്‍ക്ക് എന്‍എച്ച്എം നിര്‍ബന്ധിത പരിശീലനം നിര്‍ദേശിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മഹാറാലി ദുര്‍ബലമാക്കാനുള്ള നീക്കമാണിതെന്ന് ആശാവര്‍ക്കര്‍മാര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ആശ സമരസമിതി നേതാക്കള്‍ പറഞ്ഞു. പുതുതായി ആരംഭിച്ച ‘ശശക്ത്’ എന്ന വെബ്‌പോര്‍ട്ടല്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള ഓണ്‍ലൈന്‍ പരിശീലന പരിപാടിയാണ് ഇന്ന് നടത്തുന്നത്.എല്ലാ ആശവര്‍ക്കര്‍മാരും പങ്കെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.ഓണറേറിയം വര്‍ധിപ്പിക്കുക, കുടിശ്ശികയായ ഓണറേറിയവും ഇന്‍സെന്റീവും ഉടന്‍ വിതരണം ചെയ്യുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും നല്‍കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി 10ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്.