മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മയിൽ നിന്ന് പുറത്താക്കിയെന്ന വാർത്ത വ്യാജമാണന്ന് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു. ഓറിയന്റൽ ഓർത്തഡോക്സ് സഭയെന്നത് 7 സഭകളുടെ ഒരു കൂട്ടായ്മയാണ്. അതിൽ അറബ് ലീഗ് എന്ന് വേണമെങ്കിൽ വിളിക്കാവുന്ന മിഡിൽ ഈസ്റ്റിലെ 3 സഭാ തലവൻമാർ മാത്രം പങ്കെടുത്ത ഒരു യോഗത്തെ ഓറിയന്റൽ സഭകളുടെ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. അന്ത്യോഖ്യൻ, കോപ്റ്റിക് പാത്രിയർക്കീസുമാരും ലബനോനിലെ അർമേനിയൻ സഭയുടെ തലവനുമാണ് യോഗത്തിലുണ്ടായിരുന്നത്. പ്രധാന അർമേനിയൻ സഭയായ എച്ച്മിയാഡ്സനിലെ അപ്പൊസ്തോലിക സഭയോ, എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയോ, എറിട്രിയൻ ഓർത്തഡോക്സ് തെവാഹെദോ സഭയോ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയോ ഈ യോഗത്തിൽ പങ്കാളികളായില്ലന്ന് ഓർത്തഡോക്സ് സഭാ നേതൃത്വം വ്യക്തമാക്കി. ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന ഒരു കുറിപ്പാണ് ഈ വ്യാജ വാർത്തയുടെ ആധാരമെന്നും,ആ കുറിപ്പ് പരിശോധനക്കെടുത്താൽപ്പോലും അതിൽ എവിടെയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിൽ നിന്ന് പുറത്താക്കിയതായി പറയുന്നില്ലന്നും നേതൃത്വം അറിയിച്ചു. മലങ്കരസഭയെ വിഭജിച്ച് നേട്ടം കൊയ്യാൻ അന്ത്യോഖ്യൻ പാത്രിയർക്കീസ് നടത്തുന്ന ക്രൈസ്തവ വിരുദ്ധ നിലപാടായി മാത്രമേ ഇത്തരം നീക്കങ്ങളെ കാണാൻ കഴിയൂ എന്നവർ പറഞ്ഞു. ഭാരതസഭയെ വൈദേശിക നുകത്തിൽ കെട്ടാനുള്ള ശ്രമങ്ങങ്ങളെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്നും തുറന്നുകാട്ടിയിട്ടുള്ളവരാണ് മാധ്യമങ്ങൾ എന്നും അവരിൽ ചിലർ ഇത്തവണ വക്രബുദ്ധിയിൽ വീണ് അബദ്ധത്തിൽപ്പെട്ടിരിക്കുന്നതായി സംശയിക്കുന്നതായും സഭാ നേതൃത്വം പറഞ്ഞു.