ജനങ്ങൾ എനിക്കൊപ്പമുണ്ട്- തോമസ് ചാഴികാടൻ

Visit Site

കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ 100 ശതമാനം ഫണ്ട് ചെലവഴിച്ച കേരളത്തിലെ ഏക എംപി എന്ന നിലയിൽ തോമസ് ചാഴികാടൻ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. കോട്ടയം നിവാസികൾക്ക് ഏറെ സുപരിചിതനായ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനോട് ഞങ്ങളുടെ പ്രതിനിധിയുടെ ചോദ്യങ്ങളും അവയ്ക്കു തോമസ് ചാഴികാടന്റെ ഉത്തരങ്ങളും.


ചോദ്യം- സാർ, എം.പി. ഫണ്ട് പൂർണ്ണമായി വിനിയോഗിച്ച് കേരളത്തിൽ ഒന്നാം സ്ഥാനത്തെത്തി. എങ്ങനെയാണ് ഈയൊരു നേട്ടം കൈവരിക്കാനായത് ?

എം.പി. ഫണ്ട് ലഭിക്കുമ്പോൾ വൻകിട പദ്ധതികൾ ഏറ്റെടുത്ത് ആ പദ്ധതികൾക്കായി ആ തുക മുഴുവൻ ചെലവഴിക്കുന്ന രീതിയുണ്ടായിരുന്നു. പക്ഷെ ഞാൻ ചെയ്തത്, എന്നിലൂടെ വിതരണം ചെയ്യപ്പെടുന്ന എന്റെ എം.പി. ഫണ്ട് സാധാരണക്കാരിലേയ്ക്ക് എല്ലാമെത്തണമെന്ന ലക്ഷ്യബോധത്തോടുകൂടി ചെറിയ ചെറിയ പദ്ധതികൾ, 25000 മുതൽ 34 ലക്ഷം വരെയാണ് എന്റെ ഏറ്റവും ചെറിയതും വലുതുമായ പദ്ധതികൾ.

അങ്ങനെ പോയപ്പോൾ ഏതാണ്ട് 73 പഞ്ചയത്ത്/മുനിസിപ്പാലിറ്റികളുള്ളതിൽ സാധാരണക്കാരിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞു. ഓരോരുത്തരുടേയും ആവശ്യങ്ങൾക്കനുസരിച്ച് എത്തിക്കാൻ കഴിഞ്ഞു. ഓരോ പ്രോജക്ടും അവലോകനം നടത്തി അത് കൃത്യമായി ഇന്ന രീതിയിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശം കൊടുത്ത് പദ്ധതികൾ പൂർത്തിയാക്കിയപ്പോഴാണ് ഒന്നാംഘട്ടത്തിൽ ഫണ്ട് നൂറുശതമാനവും ചെലവഴിക്കുവാനായിട്ട് എനിക്ക് കഴിഞ്ഞത്. അങ്ങനെ ചെലവഴിച്ചപ്പോൾ, അതിന്റെ ഭാഗമായി രണ്ടാംഘട്ടം പത്തുകോടി രൂപകൂടി കിട്ടി. അതും ഇപ്പോൾ പൂർണ്ണമായും ഏതാണ്ട് ചെലവഴിക്കപ്പെട്ടിരിക്കുകയാണ്.

ചോദ്യം- കോട്ടയത്തെ ഒരു ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കാൻ അങ്ങ് നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

പാർലമെന്റിന്റെ സാമൂഹികനീതി വകുപ്പുമായി ബന്ധപ്പെട്ട സ്റ്റാന്റിഡിംഗ് കമ്മിറ്റി അംഗമായ ശേഷമാണ് കേന്ദ്ര സർക്കാർ ഭിന്നശേഷിക്കാർക്കുവേണ്ടിയും അതുപോലെതന്നെ മുതിർന്ന പൗരന്മാർക്കുവേണ്ടിയും പതിനായിരക്കണക്കിനു കോടിരൂപ മാറ്റിവച്ചിട്ടുള്ളതായി ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെ മനസ്സിലായ അവസരത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗമാകുന്നവർക്ക് എല്ലാ ഗവൺമെന്റ് ഉദേ്യാഗസ്ഥന്മാരുമായി ഇടപെടാൻ അവസരമുണ്ടാകും. ഞങ്ങൾ പാർലമെന്റംഗമെന്ന നിലയിൽ അവർ വളരെ കൃത്യമായ മറുപടിയും നൽകാൻ ബാധ്യസ്ഥരാണ്. ഞാൻ അതനുസരിച്ച് കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രിക്ക് ഒരു കത്ത് കൊടുത്തു. അദ്ദേഹം ബന്ധപ്പെട്ട ഉദേ്യാഗസ്ഥർക്ക് നിർദ്ദേശം കൊടുത്തു. കോട്ടയം ജില്ലാകളക്ടർക്കും എറണാകുളം ജില്ലാ കളക്ടർക്കും കത്ത് കൊടുത്തു. കേന്ദ്ര ഗവൺമെന്റ് ഭിന്നശേഷിക്കാർക്കായി, മുതിർന്ന പൗരന്മാർക്കായി നടപ്പാക്കുന്ന പദ്ധതികൾ പൂർണ്ണമായും കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും ലഭ്യമാക്കണമെന്ന റിക്വസ്റ്റാണ് ഞാൻ വച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാകളക്ടർമാർ 12 ക്യാമ്പുകൾ സംഘടിപ്പിച്ചു. കേന്ദ്ര സാമൂഹികനീതി വകുപ്പിലെ ഉദേ്യാഗസ്ഥന്മാരുണ്ടായിരുന്നു, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള അലിൻകോ എന്ന കമ്പനിയുടെ, – അവരാണ് ഈ ഉപകരണങ്ങളുണ്ടാക്കുന്നത് – പ്രതിനിധികളുണ്ടായിരുന്നു. അതുപോലെതന്നെ ബോംബെയിൽ ഹിയറിംഗ് ഇംപയേർഡായിട്ടുള്ളവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുണ്ട്. അലിയാവർജൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹിയറിംഗ് ഇംപയേർഡ് എന്നുപറയുന്ന ഒരു സ്ഥാപനം. അവരുടെ പ്രതിനിധികളും വന്നു. അവരെല്ലാവരും ചേർന്ന് ആ 12 ക്യാമ്പുകൾ ഭിന്നശേഷിക്കാരായുള്ളവർക്കുവേണ്ടി നടത്തി. ഹിയറിംഗ് ഇംപയേർഡായിട്ടുള്ളവർക്കുവേണ്ടി 5 ദിവസത്തെ ക്യാമ്പ് തലയോലപറമ്പിനപ്പുറത്ത് ഒരു സ്‌കൂളിൽ നീർപ്പാറ- ചെവികേൾക്കാൻ കഴിയാത്ത കുട്ടികൾക്കുവേണ്ടിയുള്ള സ്‌കൂളിൽ വച്ച് നടത്തി. അവിടെവച്ച് ഏതാണ്ട് 200 ചെവികേൾക്കാൻ കഴിയാത്തവർക്കുവേണ്ടി പരിശോധന നടത്തി.

അതോടൊപ്പം ഈ 12 ക്യാമ്പുകളിൽവച്ച് ഏതാണ്ട് 1600 ലധികം പേർക്ക് ആവശ്യമായ ഉപകരണങ്ങൾ, ഓരോ വ്യക്തിയുടെയും ആവശ്യമനുസരിച്ചുള്ള ഉപകരണങ്ങൾ തയ്യാറാക്കി, കോട്ടയത്തുകൊണ്ടുവന്ന് ബഹുമാന്യനായ കേന്ദ്രമന്ത്രി തന്നെ അതിന്റെ വിതരണം നടത്തിയപ്പോൾ ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു മുഹൂർത്തമായി ഞാനതിനെ കാണുകയായിരുന്നു. തീർച്ചയായും അത്തരത്തിലുള്ള പ്രവർത്തനങ്ങൾ, സാധാരണക്കാർക്കുവേണ്ടി, പാവങ്ങൾക്കുവേണ്ടി, പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ എനിക്ക് ഏറ്റവും സംതൃപ്തി നൽകിയിട്ടുള്ളത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു കോട്ടയം പാർലമെന്റ് മണ്ഡലത്തെ ഒരു ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കി മാറ്റിയത്.

ചോദ്യം- റെയിൽവെ വികസനത്തിനുവേണ്ടി അങ്ങ് കോട്ടയത്ത് വലിയ വികസനങ്ങൾ കൊണ്ടു വന്നതായിട്ട് വികസനരേഖയിൽ പറയുന്നത് ശരിയാണോ.. എന്താണ് അങ്ങയുടെ ഇടപെടലുകൾ

കോട്ടയം പാർലമെന്റ് മണ്ഡലത്തിനു കീഴിൽ റെയിൽവേ വികസനത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ വളരെ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. 2019 ൽ ഞാൻ എം.പി. ആകുന്ന അവസരത്തിൽ കുറുപ്പുംതറ മുതൽ ചിങ്ങവനം വരെയുള്ള ഭാഗം പാത ഇരട്ടിപ്പിക്കൽ നടത്തിയിരുന്നില്ല. ചില സാങ്കേതിക തടസ്സങ്ങളും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളുമുണ്ടായിരുന്നു.

റെയിൽവേയുടെ ഡി.ആർ.എം. ഉൾപ്പെടെയുള്ള മുതിർന്ന ഉദേ്യാഗസ്ഥരെ കോട്ടയത്ത് വിളിച്ചുവരുത്തി ഓരോ പ്രശ്‌നത്തിന്റെയും കാര്യങ്ങൾ ചർച്ച നടത്തി പരിഹാരമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ കുറുപ്പുംതറ മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കൽ ഏതാണ്ട് 3.5 വർഷംകൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞു.

അതോടൊപ്പം തന്നെ കോട്ടയം റെയിൽവേ സ്റ്റേഷന്റെ വികസനവും. നിങ്ങളൊക്കെ ട്രെയിനിൽ യാത്ര ചെയ്യുന്നവരാണ്. അഞ്ച് വർഷം മുമ്പുണ്ടായിരുന്ന റെയിൽവെ സ്റ്റേഷനും ഇന്നത്തെ റെയിൽവെ സ്റ്റേഷനും തമ്മിലൊന്ന് താരതമ്യം ചെയ്തു നോക്കണം. വളരെ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. തീർച്ചയായും കോട്ടയം റെയിൽവെ സ്റ്റേഷനെ ആധുനികവതി്ക്കരിക്കുന്നതിൽ വലിയ പങ്കാണ് ഉണ്ടായിട്ടുള്ളത്.

കോട്ടയം റെയിൽവെ സ്റ്റേഷനിൽ മുമ്പുണ്ടായിരുന്ന മൂന്ന് പ്ലാറ്റ്‌ഫോമുകളുടെ സ്ഥാനത്ത് ഇപ്പോൾ ആറ് പ്ലാറ്റ്‌ഫോമുകളുണ്ട്. ആ മൂന്ന് പ്ലാറ്റ്‌ഫോമുകെള ബന്ധിപ്പിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജാണുണ്ടായിരുന്നത്. ഇന്ന് അഞ്ച് പ്ലാറ്റ്‌ഫോമുകെള ബന്ധിപ്പിക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജുണ്ട്, – ആറാമത്തെ പ്ലാറ്റ്‌ഫോം ഒരു ചെറിയ പ്ലാറ്റ്‌ഫോമാണ്, അവിടെയ്ക്ക് ഫുട്ട് ഓവർ ബ്രിഡ്ജിന്റെ ആവശ്യമില്ല. – പ്രസ്തുത ഫുട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം നടത്തണമെന്ന് ഞാനാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് ആ ഫുട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

കോട്ടയത്ത് വരുന്നവർക്ക് ഒരു രണ്ടാം കവാടമുണ്ടാകണം, അത് ഗുഡ്‌ഷെഡ് റോഡിൽ നിന്നാകണം എന്ന ഒരു നിർദ്ദേശം വളരെ വർഷങ്ങളായി നിലവിലുള്ളതാണ്. അതിനും അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞു. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ അത് പൂർത്തിയാകുമെന്ന് പറഞ്ഞതാണ്, പക്ഷെ അത് പൂർത്തിയായിട്ടില്ല. ഇപ്പോൾ അതിന്റെ അന്തിമഘട്ടത്തിലാണ്, പത്ത് ശതമാനം ജോലികൂടി പൂർത്തിയാകാനുണ്ട്. അത് പൂർത്തിയാകുമ്പോൾ വടക്കൻ പ്രദേശത്തുനിന്നു വരുന്ന മുഴുവൻ ആളുകൾക്കും ഗുഡ്‌ഷെഡ് റോഡുവഴി വന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലേയ്ക്കും എല്ലാ പ്ലാറ്റ്‌ഫോമുകളിലേയ്ക്കും കടന്നുവരുവാനുള്ള സൗകര്യമുണ്ടാകും.

അവിടെ ടിക്കറ്റ് കൗണ്ടറുണ്ട്. അതുപോലെ അവിടെ വരുന്ന യാത്രക്കാർക്ക് സഞ്ചരിക്കാൻ ലിഫ്റ്റ് ഇപ്പോൾ തന്നെ നിർമ്മിച്ചിട്ടുണ്ട്. അതുപോലെ എസ്‌കലേറ്ററുണ്ടാകും. ഈ തരത്തിൽ ഫുട്ട് ഓവർ ബ്രിഡ്ജ്, ലിഫ്റ്റ്, എസ്‌കലേറ്റർ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടുംകൂടി കോട്ടയം റെയിൽവേ സ്റ്റേഷൻ വികസന കാര്യത്തിൽ മുന്നോട്ടുപോയിരിക്കുന്നു. കോട്ടയത്തു വരുന്ന ശബരിമല തീർത്ഥാടകർ മുമ്പൊക്കെ പ്ലാറ്റ്‌ഫോമിൽ വിരിവച്ച് വിശ്രമിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇന്ന് കോട്ടയം റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്ത് അവർക്കായി ഒരു മൂന്നുനില കെട്ടിടമുണ്ട്, പിൽഗ്രിം സെന്റർ. ആ പിൽഗ്രിം സെന്ററിൽ എല്ലാ സൗകര്യങ്ങളുമുണ്ട്. അവർക്ക് വിശ്രമിക്കാനും, ടോയിലറ്റ് സൗകര്യവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളുമുണ്ട്.

എല്ലാ സൗകര്യങ്ങളൊടുംകൂടി ശബരിമല തീർത്ഥാടകർക്കുവേണ്ടിയുള്ള പിൽഗ്രിം സെന്റർ പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നുള്ളത് വലിയ ഒരു നേട്ടമായി ഞാൻ കാണുന്നു.

മറ്റൊന്ന് കോട്ടയത്ത് വരുന്ന ഇരുചക്ര വാഹനക്കാർക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനായിട്ട് മൂന്നുനിലയിലുള്ള ഒരു പാർക്കിംഗ് ലോട്ട് ഉണ്ടാക്കിയിട്ടുണ്ട്. കോട്ടയം മാത്രമല്ല കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകൾക്കും നവീകരണമുണ്ടായിട്ടുണ്ട്. ഇന്ന് കോട്ടയം മുതൽ മുളന്തുരുത്തി വരെയുള്ള എല്ലാ റെയിൽവേ മേൽപ്പാലങ്ങളുടേയും നിർമ്മാണം നടക്കുകയോ നിർമ്മാണം ആരംഭിക്കുകയോ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം കാരിത്താസ് ആർ.ഒ.ബി.യുടെ നിർമ്മാണം പൂർത്തിയായി. അത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മുളന്തുരുത്തിയിലെ ആർ.ഒ.ബിയുടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇതിനെല്ലാം സംസ്ഥാന ഗവൺമെന്റിന്റെ വലിയ പങ്കുണ്ട്. സംസ്ഥാന ഗവൺമെന്റാണ് അതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നത്. മുളന്തുരുത്തിയിലെ ആർ.ഒ.ബി.യുടെ നിർമ്മാണം റെയിൽവേ 2018 ൽ പൂർത്തിയാക്കിയിട്ട് അതിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. അതിപ്പോൾ പൂർത്തിയായി.

ഇരട്ട പാതയുണ്ടായ അവസരത്തിൽ തുടങ്ങിവച്ച മേൽപ്പാലം, കുറുപ്പംതറ മേൽപ്പാലം, കടുത്തുരുത്തി മേൽപ്പാലം, കോതനല്ലൂർ മേൽപ്പാലം, കുരീക്കാട് മേൽപ്പാലം ഈ നാല് മേൽപ്പാലങ്ങളുടെ നിർമ്മാണോദ്ഘാടനം ബഹുമാന്യനായ പ്രധാനമന്ത്രി ഔപചാരികമായി നിർവ്വഹിച്ചു. അതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കാൻ പോകുകയാണ്. ഞാൻ സൂചിപ്പിച്ചത്, ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. 4.5 കോടി രൂപ അനുവദിച്ചു. ഏതാണ്ട് 926 കോടി രൂപയുടെ വികസനം റെയിൽവേയുടെ കാര്യത്തിൽ മാത്രമുണ്ടായിട്ടുണ്ട്. അത് ചരിത്ര നേട്ടമായി ഞാൻ കാണുകയാണ്. അതിൽ വലിയ അഭിമാനമുണ്ട്.

ചോദ്യം- കർഷകർക്കുവേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് കേരളാകൊണഗ്രസ് എം. കേരളത്തിലെ റബ്ബർ കർഷകരെയടക്കം സഹായിക്കുവാൻ പാർട്ടിക്കും അങ്ങേയ്ക്കും ബാധ്യതയില്ലേ?


തീർച്ചയായും, എക്കാലവും കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഒപ്പമാണ് കേരളകോൺഗ്രസ് എം നിലയുറപ്പിച്ചിരിക്കുന്നത്. പ്രതേ്യകിച്ച് റബ്ബർ കർഷകർ, കോട്ടയം ജില്ലയുടെ മാത്രമല്ല കേരളത്തിലെ സാമ്പത്തിക രംഗത്തെ നട്ടെല്ലാണ്. അവർ കഴിഞ്ഞ അനേക വർഷങ്ങളായി വലിയ പ്രതിസന്ധിയിലാണ്. റബ്ബറിന്റെ ഉൽപ്പാദനച്ചെലവ് ഒരു കിലോയ്ക്ക് 172 രൂപയെന്നാണ് റബ്ബർ ബോർഡ് തന്നെ നേരത്തെ അറിയിച്ചിട്ടുള്ളത്.

ബഹുമാന്യനായ, ലോകമറിയുന്ന, ഈ സമീപകാലത്ത് ഭാരതരത്‌ന അവാർഡ് ലഭിച്ച ഡോ.എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഒരു കമ്മിറ്റി കേന്ദ്ര ഗവൺമെന്റിന് കൊടുത്ത ഒരു റിപ്പോർട്ടുണ്ട്. ആ കമ്മിറ്റിയുടെ റിപ്പോർട്ടനുസരിച്ച് കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരു കർഷകനും അവന്റെ ഉൽപ്പാദനച്ചെലവിന്റെ 1.5 ഇരട്ടി അല്ലെങ്കിൽ 150 ശതമാനം കിട്ടിയാൽ മാത്രമെ കൃഷി ലാഭകരമായി കൊണ്ടുപോകാൻ കഴിയൂ എന്നാണ്.

റബ്ബർ കൃഷിക്ക്, ഒരു കിലോ റബ്ബർ ഉൽപ്പാദിപ്പിക്കുന്നതിന് 172 രൂപയാണെങ്കിൽ 258 രൂപയെങ്കിലും കിട്ടിയെങ്കിൽ മാത്രമെ റബ്ബർ കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. ആ സ്ഥാനത്ത് ഒരവസരത്തിൽ അത് 85 രൂപയിലേയ്ക്ക് താണു. ഇപ്പോൾ അത് വർദ്ധിച്ച് വർദ്ധിച്ച് 170-176 ലേയ്‌ക്കൊക്കെ വന്നിട്ടുണ്ട്. പക്ഷെ ബഹുമാന്യനായ കെ.എം. മാണിസാർ ധനകാര്യമന്ത്രിയായിരുന്നപ്പോൾ റബ്ബർ കർഷകരെ രക്ഷിക്കാൻ തുടങ്ങിയ ഒരു സംവിധാനമാണ് റബ്ബർ വിലസ്ഥിരത ഫണ്ട്. 85 രൂപ വിലയിലേയ്ക്ക് റബ്ബർ വില താണപ്പോൾ 85 രൂപയും 150 രൂപയും തമ്മിലുള്ള വ്യത്യാസം എത്രയാണോ ആ തുക കർഷകന്റെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്യുന്ന സംവിധാനം അദ്ദേഹമാണ് കൊണ്ടുവന്നത്.

അതിനുശേഷം ഞങ്ങൾ ഇപ്പോഴത്തെ മുന്നണിയുമായി ചേർന്നപ്പോൾ ഞങ്ങളെല്ലാവരും ചേർന്ന് ബഹുമാന്യനായ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ ബഹുമാന്യനായ മുഖ്യമന്ത്രിയോടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും അഭ്യർത്ഥിച്ചു, ഈ 150 രൂപയെന്നുള്ളത് 200 എങ്കിലുമാക്കി വർദ്ധിപ്പിക്കണമെന്ന്, 170 ആക്കി വർദ്ധിപ്പിച്ചു.

സമീപകാലത്ത് ഞങ്ങളെല്ലാവരും പോയി വീണ്ടും മുഖ്യമന്ത്രിയെ കണ്ടു. ഇപ്പോൾ അത് 180 ആക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. അത് 180 ഉം ഉചിതമാണെന്ന്, കർഷകർക്ക് ലാഭകരമായി കൃഷി നടത്താൻ മാത്രമുണ്ടെന്ന് പറയുന്നില്ല.

ഞാൻ പാർലമെന്റിൽ നാലുതവണ റബ്ബർ കൃഷിയുമായി ബന്ധപ്പെട്ട്, ഈ റബ്ബർ കർഷകർ നേരിടുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് സബ്മിഷൻ അവതരിപ്പിക്കുകയുണ്ടായി. കേന്ദ്ര ഗവൺമെന്റിന് ഇക്കാര്യത്തിൽ വലിയ ഒരു റോളുണ്ട്. കേന്ദ്ര ഗവൺമെന്റാണ് ആസിയാൻ കരാറുൾപ്പെടെ മറ്റ് കരാറുകളിലൊക്കെ ഏർപ്പെട്ടിരിക്കുന്നത്. അങ്ങനെ ഏർപ്പെട്ട കരാറുകളാണ് യഥാർത്ഥത്തിൽ കർഷകരെ ഇന്ന് ഇന്ത്യയിലാകെ ദുരിതത്തിലാക്കിയിരിക്കുന്നത്.

അതിന് ചെയ്യാൻ കഴിയുന്നത്, കർഷകർക്ക് രക്ഷ നൽകാൻ കഴിയുന്ന ക്ലോസ് ആ കരാറുകളിലുണ്ട്. ആ കരാറുകളിലെ അത്തരം ക്ലോസുകൾ നടപ്പാക്കാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാവണം.

അതിന് കേന്ദ്ര ഗവൺമെന്റ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. രണ്ട്, റബ്ബർ കൃഷി, സ്വാഭാവിക റബ്ബർ ഒരു കൃഷിയായി ഇതുവരെ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ചിട്ടില്ല. വ്യവസായ ആവശ്യങ്ങൾക്കുള്ള ഉൽപ്പാദനം എന്നാണ് റബ്ബർ കൃഷിയെ അല്ലെങ്കിൽ സ്വാഭാവിക റബ്ബറിനെ കേന്ദ്ര ഗവൺമെന്റ് ചൂണ്ടിക്കാണിക്കുന്നത്.

ഇൻഡസ്ട്രിയൽ റാ മെറ്റീരിയൽ എന്നതിനുപകരം യഥാർത്ഥത്തിൽ ഇതൊരു കാർഷിക വിളയാണ്, കാർഷിക വിളയെങ്കിൽ എല്ലാ കാർഷിക വിളകൾക്കും കേന്ദ്ര ഗവൺമെന്റ് മിനിമം സപ്പോർട്ട് പ്രൈസ് നിശ്ചയിച്ചിട്ടുണ്ട്. എം.എസ്.പി. നിശ്ചയിച്ചിട്ടുണ്ട്. ആ എം.എസ്.പി. നിശ്ചയിച്ച്, 250 രൂപയിലേയ്ക്ക് റബ്ബറിന്റെ വില നിശ്ചയിച്ച് കർഷകരെ സംരക്ഷിക്കണമെന്ന ആവശ്യം നിരവധി തവണ ഞങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചിട്ടുണ്ട്, ഞാനും ബഹുമാന്യനായ ജോസ് കെ. മാണിയും പറഞ്ഞിട്ടുണ്ട്. അത്തരത്തിലേയ്ക്ക് കേന്ദ്ര ഗവൺമെന്റ് തയ്യാറായിട്ടില്ല.


മറ്റൊരു മേഖല കർഷകർ നേരിടുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി, എന്നുപറയുന്നത്, മാൻ – ആനിമൽ കോൺഫഌക്ട് അല്ലെങ്കിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിലൂടെ കർഷകർ കൊല്ലപ്പെടുന്നു എന്നതാണ്.

അതിന് പരിഹാരമുണ്ടാക്കാനും കേന്ദ്ര ഗവൺമെന്റിനു മാത്രമെ കഴിയൂ. കേന്ദ്ര സർക്കാർ 1972 ലെ വനം വന്യജീവി നിയമത്തിൽ മാറ്റം വരുത്താതെ, ഭേദഗതി വരുത്താതെ എത്ര പരിശ്രമിച്ചാലും ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ല. കാരണം ആ നിയമമനുസരിച്ച് വന്യമൃഗങ്ങളെ സംരക്ഷിക്കുക എന്നത് ഗവൺമെന്റിന്റെ ചുമതലയാണ്. വനത്തിൽ നിൽക്കുന്ന വന്യമൃഗങ്ങളെ സംരക്ഷിച്ചുകൊള്ളട്ടെ, നമുക്കാർക്കും അതിൽ വിരോധമില്ല. ഞങ്ങൾ പലതവണ പറഞ്ഞു. പക്ഷെ വനത്തിന് വെളിയിലേയ്ക്ക് വന്ന് മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളെ സംരക്ഷിക്കേണ്ട ചുമതല ഗവൺമെന്റിനില്ല.

അത്തരത്തിൽ നിയമം പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ടിട്ട് ഇന്നേവരെ 1972 ലെ വനം-വന്യജീവി നിയമം പരിഷ്‌കരിക്കാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാവുന്നില്ല.

26 ന് തെരഞ്ഞടുപ്പാണ് . വോട്ടർമാരോട് എന്താണ് ഇപ്പോൾ പറയാനുള്ളത്?

കൃത്യമായി പറഞ്ഞാൽ ഞാൻ 33 വർഷം മുമ്പാണ് പൊതുരംഗത്തേയ്ക്ക് വന്നത്. ഇവിടെ മുമ്പ് ആരോ സൂചിപ്പിച്ചതുപോലെ എല്ലാവരേയും ചേർത്തുനിർത്തുന്ന ഒരു ജനപ്രതിനിധിയായിട്ടാണ് ഇക്കാലമത്രയും പ്രവർത്തിച്ചത്. നിങ്ങളിൽ ഒരാളായി, സുഹൃത്തായി, സഹോദരനായി, സ്‌നേഹിതനായി നിങ്ങളോടൊപ്പം നിങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായി ഈ നാടിന്റെ വികസനത്തിനുവേണ്ടി, ഈ
നാടിന്റെ പുരോഗതിക്കുവേണ്ടി ഈ നാട്ടിലെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കർഷകർക്കുവേണ്ടി ശബ്ദമുയർത്തുന്ന ഒരു ജനപ്രതിനിധിയായി ഞാനുണ്ടാകും.

അതോടൊപ്പം തന്നെ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് പ്രതീക്ഷ നൽകാൻ കഴിഞ്ഞില്ലെങ്കിൽ അവർ ഇനിയും വിദേശത്തേയ്ക്ക് ഒഴുകികൊണ്ടേയിരിക്കും. അത് തടയണമെങ്കിൽ, അവർക്ക് പ്രതീക്ഷ നൽകണമെങ്കിൽ, ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ പുതിയ പുതിയ പദ്ധതികളുണ്ടാകണം.

ധാരാളം സ്റ്റാർട്ടപ്പുകൾ വരണം.

നമ്മടെ രാജ്യത്ത് ഏറ്റവും പുരോഗമിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് സ്റ്റാർട്ടപ്പുകളുടെ മേഖല. സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ ഏറ്റവും ഉചിതമായ സംസ്ഥാനം കേരളമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുള്ളത്. അവർ തൊഴിൽ അനേ്വഷിച്ചുപോകാതെ, അവരെ തൊഴിൽ ദാതാക്കളാക്കി മാറ്റുന്ന തരത്തിലേയ്ക്ക് അവർക്ക് പ്രോത്സാഹനം കൊടുക്കാൻ കഴിയത്തക്ക വിധത്തിൽ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിന് മുൻകൈ എടുക്കും.

തീർച്ചയായും ഞാൻ ഒരിക്കൽക്കൂടി സൂചിപ്പിക്കട്ടെ, ചേർത്തുനിർത്തുന്ന ഒരു ജനപ്രതിനിധിയായി എല്ലാവരോടും ചേർന്നുനിൽക്കുന്ന, സാധാരണക്കാരന്റെ മുൻപന്തിയിൽനിന്ന് അവർക്കുവേണ്ടി പ്രവർത്തിക്കുന്ന അവരുടെ സുഹൃത്തായി, സഹോദരനായി, സ്‌നേഹിതനായി പ്രവർത്തിക്കുന്ന ഒരു ജനപ്രതിനിധിയായിരിക്കുമെന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...