അപചയങ്ങള്‍ക്കു കാരണം മതങ്ങളിലെ ആത്മീയച്യുതി; ആത്മീയ നേതാക്കള്‍

കച്ചവടവല്‍ക്കരണത്തിലേക്കും ആഗോളവല്‍ക്കരണത്തിലേക്കും അധികാരമോഹങ്ങളിലേക്കുമുള്ള ദിശാമാറ്റത്തിലുണ്ടായ അപചയമാണ് ആത്മീയ മൂല്യച്യുതിക്ക് കാരണമെന്ന് ആത്മീയ നേതാക്കള്‍. മനുഷ്യനു വേണ്ടിയുള്ള മതങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനം നടത്തി കാലോചിതമായി നവീകരിക്കേണ്ടതുണ്ടെന്നും നിയമസഭാ പുസ്തകോത്സവത്തിലെ മനുഷ്യനെ ചേര്‍ത്തുനിര്‍ത്തുന്ന ആത്മീയത എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

മനുഷ്യോന്‍മുഖവും പരിസ്ഥിതി കേന്ദ്രീകൃതവുമാകണം യഥാര്‍ത്ഥ ആത്മീയതയെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. മതങ്ങള്‍ക്കും സഭകള്‍ക്കുമേറ്റ അപചയത്തില്‍ നിന്നും മുക്തി നേടണമെങ്കില്‍ അധികാരങ്ങളില്‍ നിന്ന് പുറത്തു കടക്കണം. ശുശ്രൂഷിക്കുന്നതിന് അധികാരം ആവശ്യമില്ല. അത് വിശക്കുന്നവന് അപ്പം നല്‍കുന്നതും അയല്‍ക്കാരനെ സ്‌നേഹിക്കുന്നതുമായ പങ്കുവയ്ക്കപ്പെടലിന്റെ അനുഭവമാണ്. എല്ലാ മതങ്ങളും അടിസ്ഥാനപരമായി സ്ത്രീവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. ഇതിനൊരു മാറ്റമുണ്ടാകണമെങ്കില്‍ അധ്യാത്മീകത തിരിച്ചുവരണം. തുല്യനീതിയിലേക്ക് എത്തപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതം ഒരുവഴിക്കും ആത്മീയത മറ്റൊരുവഴിക്കുമാണ് സഞ്ചരിക്കുന്നതെന്ന് മുസ്തഫ മൗലവി പറഞ്ഞു. മതം അധികാര പ്രവണത കാണിക്കുന്നതിനാല്‍ ചേര്‍ത്തു നിർത്തുന്നതിനേക്കാള്‍ അകറ്റിനിര്‍ത്തലിന്റെ പാതയിലാണ്. സര്‍വ ജീവികള്‍ക്കും സുഖം വരുത്തണമെന്ന സത്യമാണ് അധ്യാത്മികത. ഇതിന്റെ അടിസ്ഥാനം ജ്ഞാനപരതയാണ്. ആചാരങ്ങള്‍ മതത്തെ കൈവിടാതെ പിടിച്ചു നിര്‍ത്തുന്ന ഘടകങ്ങള്‍ മാത്രമാണ്. മനുഷ്യന്‍ മതങ്ങള്‍ക്കു വേണ്ടിയല്ലെന്നും മതങ്ങള്‍ മനുഷ്യനുവേണ്ടിയാണെന്നും ഉള്‍ക്കൊള്ളേണ്ടതുണ്ട്. മതങ്ങള്‍ ഉണ്ടാക്കുന്ന സകലകെടുതികളും അനുഭവിക്കുന്നത് മനുഷ്യരാണ്. അതിനാല്‍ മതങ്ങള്‍ വിമര്‍ശനത്തിനതീതമല്ല. തെറ്റായ പ്രവണതകള്‍ മാറി നവീകരിക്കപ്പെടണം. മനുഷ്യന്‍ മുന്നോട്ടു പോകുമ്പോള്‍ മതങ്ങള്‍ മുടന്തിനടക്കുന്നതാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മീയതയുടെ പുറംതോടുകള്‍ മാത്രമാണ് മതങ്ങളെന്നും അവയുടെ കാമ്പ് ആത്മീയതയാണെന്നും സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു.മതത്തില്‍ ആത്മീയത ദ്രവിക്കുന്നതാണ് ഇന്ന് കാണുന്ന അപചയങ്ങള്‍ക്കു കാരണം. വ്യത്യസ്തതകള്‍ മതത്തിന്റെ പേരിലായിരുന്നെങ്കില്‍ ഇപ്പോള്‍ മതത്തിന്റെ ഉള്‍പിരിവുകള്‍ തമ്മിലാണ് കലഹം. ആത്മീയത ചൂഷണം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. ആത്യന്തികമായി മനുഷ്യനെ നവീകരിക്കുന്ന മതാതീത ആത്മീയതയാണ് വേണ്ടത്. കാലാകാലങ്ങളായി പിന്തുടരുന്ന പ്രാമാണികതയുടെ ബാക്കിപത്രമാണ് ആത്മീയ മേഖലയിലെ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ്. വിശ്വാസഭാഗത്ത് വരുന്ന സ്ത്രീകളെ മുന്നോട്ടുവരുന്നതില്‍ നിന്നും ആണ്‍മേല്‍ക്കോയ്മകള്‍ പരിമിതപ്പെടുത്തുകയാണ്. ലോക നന്മ എന്ന ഒറ്റ ലക്ഷ്യത്തോടെ എല്ലാവരും ഒരുമയോടെ മുന്നേറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ എം വി നിഷാന്ത് മോഡറേറ്ററായിരുന്നു.

Leave a Reply

spot_img

Related articles

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്; മരണകാരണം ഭക്ഷ്യ വിഷബാധയല്ല

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്.മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു. മരണത്തിന്...

ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു.ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്.ശ്രീജിത്തിന്...

പാലക്കാട്ട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നു പാലക്കാട്ട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കോട്ടയം, പത്തനംതിട്ട, എറണാകുളം,...