വീട്ടിലേക്കുള്ള വഴി

എഴുത്തും വരയും – സലിമോൻ

വഴിയില്ലാത്തിടത്തേക്ക് വഴിവന്നു….

താണുകിടന്ന ഞങ്ങളുടെ പറമ്പിലേക്ക് വഴിയൊരുക്കാന്‍ ടിപ്പറുകള്‍ കിഴക്കുനിന്ന് പൂഴിമണ്ണുമായി വന്നു…

ആദ്യലോഡ് മണ്ണ് ടിപ്പറില്‍ നിന്ന് ഭൂമിയിലേക്ക് പുളകത്തോടെ വന്നുവീണു..അടുത്തലോഡ് മണ്ണുമായി വരാന്‍ വണ്ടി തിരിച്ചുപോയി…

പറമ്പിലേക്ക് ഇറക്കിയ പച്ചമണ്ണിലേക്ക് നഗ്നപാദനായി ആവേശത്തോടെ ഞാന്‍ ചവിട്ടിക്കയറി. പെട്ടന്ന് പാദത്തിലേക്ക് ഒരു ചെറുമണ്‍കട്ട വന്നുവീണു… ഞാനതിനെ തട്ടിയെറിഞ്ഞില്ല. അവന്‍ ഒളികണ്ണിട്ട് എന്നെ നോക്കി…പിന്നെ ഒന്നു പുഞ്ചിരിച്ചു…

എന്തേ നീ ചിരിക്കുന്നത്…?

ഞാന്‍ ചോദിച്ചു.

ഈ ആവേശം കണ്ടിട്ടാ…

നിനക്ക് ചിരിക്കാം…എത്രകാലമായുള്ള ഞങ്ങളുടെ ആഗ്രഹമാണെന്നറിയാമോ ഈ വഴി…

അറിയാം…സ്‌കൂട്ടര്‍ വാങ്ങിയിട്ട് എത്ര കാലായി…?

പത്തുവര്‍ഷം…

ഇതുവരേക്കും വീട്ടിലേക്ക് വണ്ടിയില്‍ വരാന്‍ പറ്റിയട്ടില്ലല്ലോ അല്ലേ…?

ശരിയാ..മഴയും വെള്ളവും വരുന്നതിനുമുമ്പ് ഇവിടം മണ്ണടിച്ച് പൊക്കണം…

ഈ വെള്ളപ്പൊക്കത്തിനെങ്കിലും ഒരുപാട് നീന്താതെ പോകാന്‍ പറ്റുമായിരിക്കും…

നെഞ്ചൊപ്പം വെള്ളത്തില്‍ നീന്തിയിട്ടുള്ളതല്ലേ…പിന്നെന്തേ…?

അതേ…അതൊരുകാലം… കഴുത്തറ്റം വെള്ളത്തില്‍ പ്ലാസ്റ്റിക്ക് കവറില്‍ ഷര്‍ട്ടുമുണ്ടും പൊതിഞ്ഞെടുത്ത് തോര്‍ത്തുമുടുത്ത് കരിപ്പൂത്തട്ട് വരെ നീന്തി…കൂട്ടുകാരുടെ വീട്ടില്‍കയറി ഡ്രസ്സുമാറ്റി കോട്ടയത്തിന് പോകും….വൈകുന്നേരം രാവിലത്തെപ്പോലെ തന്നെ ഡ്രസ്സുമാറി തോര്‍ത്തുമുടുത്ത് വീട്ടിലേക്ക് തിരികെ നീന്തും…വൈകിട്ടത്തെ നീന്ത് അപകടമാ

…രാവിലെ കണ്ട ചില തെങ്ങുംതടി പാലമൊക്കെ പലപ്പോഴും ഒഴുകി പോയിട്ടുണ്ടാകും….

കാര്‍ത്തിക ഞാറ്റുവേലയായി…ഇനിയിപ്പോ എന്നും മഴ ഉണ്ടായേക്കാം…

ശരിയാ… കാര്‍ത്തികയ്ക്ക് വെള്ളപ്പൊക്കം ഒന്നും ഉണ്ടാകാന്‍ വഴിയില്ല…തിരുവാതിരക്കാ പെരുമഴേം വെള്ളപ്പൊക്കോം ഒക്കെ…

തിരുവാതിരക്ക് വെള്ളം പൊങ്ങിയാ തിരുവോണം കണ്ടേ പോകൂ…എന്നാ പഴമൊഴി…

പണ്ടൊക്കെ മഴക്കാലമായാല്‍

വെള്ളെം പൊങ്ങണേന്നാ പ്രാര്‍ത്ഥന…സ്‌കൂളില്‍ പോകേണ്ട എന്നതുതന്നെ ആദ്യത്തെ സന്തോഷം…പറമ്പായ പറമ്പൊക്ക വെള്ളം കൊണ്ടു നിറയുമ്പോള്‍ അച്ഛന്‍ ചെറേവീട്ടില്‍ നിന്ന് തെക്കന്‍ വള്ളം കൊണ്ടുവരും…അവനൊരു ഒറ്റത്തടിയനാ… തമ്പകതടിയെന്നാ പറഞ്ഞു കേട്ടിരുന്നത്…ഈ വള്ളത്തിന്‌ പ്രത്യേകത ഉണ്ട്…എല്ലാ വള്ളത്തിന്റെയും അമരം പോലെയുള്ള തലയ്ക്കല്‍ ഭാഗം ഇതിനില്ല…വീഗോ സ്‌കൂട്ടറിന്റെ പിന്‍ഭാഗം പോലെ കൂര്‍ത്ത് നില്‍ക്കുകയാ…ഒരുപക്ഷേ ആദ്യകാലത്ത് എവിടെയെങ്കിലും തട്ടി അടര്‍ന്ന് പോയതാവാം…

അപ്പോ ഫുള്‍ടൈം ഈ വള്ളത്തിലായിരിക്കും അല്ലേ…

പറയാനുണ്ടോ…വെള്ളം ഇറങ്ങുന്നവരെ പിന്നെ ഇതിലാ ജീവിതം….

വെളുപ്പിനെ കക്കൂസ് തപ്പി പോകുന്നതുമുതല്‍ വൈകീട്ട് വരെയുള്ള സകലകാര്യങ്ങള്‍ക്കും ഏക ആശ്രയും വള്ളമാണ്…എതാണ്ടെല്ലാ വീട്ടുകാരുടേയും അവസ്ഥ ഇതുതന്നയാ…

വെളുപ്പിനെ കക്കൂസ് തപ്പി പോകുന്ന കാര്യം പറഞ്ഞല്ലോ…അതെന്താ തപ്പി പോകുവാന്നു പറഞ്ഞാ…?

അന്ന് സമ്പന്നരുടെ വീടുകളില്‍ മാത്രമേ കക്കൂസ് ഒള്ളൂ…സാധാരണക്കാരെല്ലാം പൊതുസംവിധാനമായി പൊന്തക്കാടുകളേയും വിശാലമായ തെങ്ങിതോപ്പുകളേയും മറ്റുമാണ് കക്കൂസായി ഉപയോഗപ്പെടുത്തിയിരുന്നത്…വെള്ളം പൊങ്ങിയാല്‍ പിന്നെ കാര്യം കഷ്ടത്തിലാവും….അപ്പോള്‍ വെളുപ്പാന്‍ കാലത്ത് വള്ളത്തില്‍ ദൂരെയുള്ള പരുത്തികാടുകളേയും ചാഞ്ഞുകിടക്കുന്ന തെങ്ങുകളേയും അശ്രയിക്കും…അതേ നടക്കൂ…

അപ്പോള്‍ ഭക്ഷണമൊക്ക എങ്ങിനെ ഉണ്ടാക്കും…അടുപ്പൊക്കെ വെള്ളത്തിലാവില്ലേ…?

എ്‌ന്തെങ്കും തടിയും കമ്പുമൊക്കെ ഉപയോഗിച്ച് നല്ല പൊക്കത്തില്‍ തട്ടുണ്ടാക്കും. എന്നിട്ട് എണ്ണപാട്ട വാങ്ങികൊണ്ടുവന്ന് വെട്ടി നിവര്‍ത്തി തട്ടിന് മുകളിലിടും. മറ്റൊരു പാട്ടയുടെ സൈഡ് കട്ട് ചെയ്ത് മാറ്റും. പാട്ടയുടെ വെട്ടിമാറ്റിയ ഭാഗത്ത് കുറച്ച് അറക്കപ്പൊടിയോ ഉമിയോ ഇടും അതിന് മുകളില്‍ വിറക് വച്ച് കത്തിക്കും പാട്ടക്ക് മുകളില്‍ പാത്രം വയ്ക്കും…അതാണ് വെള്ളപൊക്ക കാലത്തെ അടുപ്പേ…

അപ്പോ കിടപ്പൊക്കെ….?

കട്ടില് കല്ലൊക്ക വെച്ച് പൊക്കി വെക്കും…ഒള്ളവരെല്ലാംകൂടി ഒന്നോ രണ്ടോ കട്ടിലിലായി ചുരുണ്ട് കിടന്ന് നേരം വെളുപ്പിക്കും… കട്ടിലില്‍ നിന്ന് വെള്ളത്തില്‍ വീണ കഥകളൊക്ക ഒത്തിരിയുണ്ടേ…

വെള്ളപ്പൊക്ക കാലത്ത് കലക്കവെള്ളം തെഞ്ഞു കഴിയുമ്പം രാത്രിയില്‍ മുറ്റത്തേക്ക് ഒന്നിറങ്ങി നോക്കണം..എന്നാ ശേലാന്നോ….നിലാവും നക്ഷത്രങ്ങളും വെള്ളത്തില്‍ ചിതറികിടക്കുന്നത് കാണം… പ്രണയപരവശരായി ഊളിയിട്ടുപോകുന്ന മീനുകളുടെ കണ്ണില്‍ നക്ഷത്രങ്ങളുടെ കാണം…

പാദത്തിലിരുന്ന മണ്‍കട്ട ആര്‍ത്തു ചിരിച്ചു..എന്നിട്ട് മൊഴിഞ്ഞു…

ആകയാല്‍ സ്‌നേഹിതരെ,

നിങ്ങളുടെ കുട്ടികളെ നിലാവുള്ള രാത്രികളില്‍

ഒരു വെള്ളപ്പൊക്കമെങ്കിലും കാണിക്കുക…

അവര്‍ നക്ഷത്രങ്ങളേയും നിലാവിനേയും കൈകളില്‍ കോരിയെടുക്കട്ടെ….പരല്‍മീനുകളുടെ പ്രണയം കാണട്ടെ…

അങ്ങിനെയാകട്ടെ…

പെട്ടന്ന് ടിപ്പറിന്റെ ഹോണ്‍. അടുത്ത ലോഡ് പൂഴിവന്നു..പാദത്തിലിരുന്ന മണ്‍കട്ടയോടെ ഒന്നും പറയാതെ ഞാന്‍ പിന്നിലേക്ക ഓടിമാറി….ഭൂമിയിലേക്ക് മണ്‍തരികളുടെ മഹാ പ്രവാഹം…ഞാന്‍ നോക്കി എന്റ പാദത്തിലിരുന്ന ആ മണ്‍കട്ടയെവിടെ…പെട്ടന്ന് മണ്‍തരികളെല്ലാം ചേര്‍ന്നൊരു തുരുത്തായി…ഉയര്‍ന്നുവരുന്ന വെള്ളത്തിനു മീതേകൂടി എനിക്ക് കരപറ്റാനുള്ള മണ്‍വഴിയായി…വീട്ടിലേക്കുള്ള വഴിയായി പിറവിയെടുത്തു…കാലിലിരുന്ന മണ്‍കട്ടപോലും എന്റെ കാലടികെള കരകയറ്റാനുള്ള വഴിയടയാളമായി….

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...