ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും. തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.തിരുവമ്പാടി വിഭാഗം മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചത്.
തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിൽ ദേവസ്വം മന്ത്രി വി. എൻ വാസവൻ. റവന്യൂ മന്ത്രി കെ രാജൻ ,മന്ത്രി ആർ. ബിന്ദു, എംഎൽഎ പി ബാലചന്ദ്രൻ , ജില്ലാ കളക്ടർ ,സിറ്റി പോലീസ് കമ്മീഷണർ, തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികൾ, മറ്റു ഘടകക്ഷേത്രത്തിലെ ഭാരവാഹികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
യോഗത്തിലെ തീരുമാനപ്രകാരം പൂരം ആചാരപരമായി എല്ലാ ചടങ്ങുകളോടും കൂടി സംഘടിപ്പിക്കും. ആർഭാടങ്ങൾ ഒഴിവാക്കും. തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിലേക്കുള്ള വരവും മഠത്തിൽ വരവും മഠത്തിൽ വരവ് പഞ്ചവാദ്യവും പതിവുപോലെ ഗംഭീരമാകും .പാറമേക്കാവ് വിഭാഗത്തിന്റെ പൂരം പുറപ്പാടും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും നടക്കും.തുടർന്നുള്ള കുടമാറ്റം ഇരുവിഭാഗവും കുറച്ചേക്കും .വെടിക്കെട്ട് സമയങ്ങളിൽ ആചാരപരമായി കതിനകൾ ഉപയോഗിക്കും.പിറ്റേ ദിവസം ഉള്ള പതിവുപോലെയുള്ള പകൽ പൂരവും ഗംഭീരമാകും.ഇരു വിഭാഗവും പൂർണമായും വെടിക്കെട്ടുകൾ ഒഴിവാക്കി.പാറമേക്കാവ് വിഭാഗത്തിന്റെ പൂർണ്ണമായും തയ്യാറായ വെടിക്കെട്ട് സാമഗ്രികൾ പിന്നീടുള്ള സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നിർവീര്യമാക്കും.
ഇത്തവണത്തെ പൂരം ഒരു സേവ് പൂരമായി മാറ്റാൻ എല്ലാ പൂരപ്രേമികളോടും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാറും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് ചട്ടം നില നിൽക്കുക ന്നതിനാൽ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാർ ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായില്ല . തീരുമാനപ്രകാരം 24 ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ട് ഉണ്ടാവില്ല. 27ന് പുലർച്ച വെടിക്കെട്ടും 27ന് പകൽ പൂരത്തെ പകൽ വെടിക്കെട്ടും ഇത്തവണയുണ്ടാവില്ല.
ഒപ്പം ചമയപ്രദർശനവും പേരിന് മാത്രമായി ചുരുക്കും.

