ഇന്ന് പി.ഭാസ്കൻ മാസ്റ്ററുടെ ജന്മശതാബ്ദി

മഞ്ഞണിപ്പൂനിലാവിന്‍റെ മഹാകവി – ഭാസ്കരൻ മാസ്റ്ററെ നാം അങ്ങനെ വിശേഷിപ്പിച്ചാൽ ചരിത്രം അതിന് തുല്യം ചാർത്തുകയേ ഉള്ളൂ. ലാളിത്യത്തിന്‍റെ ഗാംഭീര്യവും മലയാളത്തനിമയുടെ സൗന്ദര്യവും കാവ്യാനുശീലനത്തിന്‍റെ ഗരിമയിൽ അവതരിപ്പിച്ച മലയാളകാവ്യരംഗത്തെ കുലപതികളിൽ അഗ്രഗണ്യൻ. സംഗീതസാഹിത്യസപര്യയോടൊപ്പം, അല്ലെങ്കിൽ അതിനുമപ്പുറം, കാവ്യരാഗ സങ്കലനങ്ങളിലെ മാനവികത മുന്നിൽ നിർത്തിയ മനുഷ്യകഥാനുഗായിയായ കവിയായും വിപ്ലവത്തിന്‍റെ കഠിനമായ യാതനകളിലൂടെയും തീക്ഷ്ണമായ അനുശാ‍സങ്ങളിലൂടെയും കടന്നുവന്ന രാഷ്ട്രീയപ്രവർത്തകനായും മലയാളസിനിമ പിച്ചവെച്ചു നടക്കുന്ന നാളുകളിൽ അതിനെ കൈ പിടിച്ചുയർത്തിയ കാരണവർ ആയും ഒക്കെ കേരളത്തിന് എണ്ണം പറഞ്ഞ സംഭാവനകൾ നൽകിയ ബഹുമുഖപ്രതിഭ. സർവ്വോപരി മനസ്സിൽ നന്മ നിറഞ്ഞിരുന്ന ഒരു വലിയ മനുഷ്യൻ. ഭാസ്കരൻ മാസ്റ്റർ അങ്ങനെ പലതുമാണ് നമുക്കെല്ലാം.
കൊടുങ്ങല്ലൂരാണ് അദ്ദേഹത്തിന്റെ ജനനം – 1924 ഏപ്രിൽ 21 ന്; ഭാസ്കരൻ മാഷിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ “99ലെ വെള്ളപ്പൊക്കകാലത്ത്”. അച്ഛൻ പ്രശസ്തസാഹിത്യകാരനും (‘ദേശീയഗാനമാല’, ‘നളിനി’ എന്ന ഭാഷാനാടകം – ഇവയാണ് അദ്ദേഹത്തിന്‍റെ പ്രസിദ്ധ കൃതികൾ) കോൺഗ്രസ് നേതാവും അഭിഭാഷകനുമൊക്കെ ആയിരുന്ന നന്ത്യേലത്ത് പത്മനാഭമേനോൻ. അമ്മ പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മ. അവരുടെ ഒമ്പതു മക്കളിൽ ആറാമൻ ആയിരുന്നു ഭാസ്കരൻ മാസ്റ്റർ. വള്ളത്തോൾ, നാലപ്പാട്ടു നാരായണമേനോൻ, കേളപ്പജി, കോഴിപ്പുറത്തു മാധവമേനോൻ തുടങ്ങിയ കാവ്യ, രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിലെ മഹാരഥൻ‌മാർ വീട്ടിലെ സ്ഥിരം സന്ദർശകർ. അങ്ങനെ സാഹിത്യവും രാഷ്ട്രീയവും നിറഞ്ഞു നിന്നിരുന്ന ഒരു ബാല്യം. സ്കൂളിൽ പഠിക്കുമ്പോൾ ‘ഭാസി’ എന്ന പേരിൽ മാതൃഭൂമി ബാലപംക്തിയിൽ എഴുതി സാഹിത്യകർമ്മങ്ങൾക്ക് നാന്ദി കുറിച്ചു. എറണാകുളം മഹാരാജാസിലെ കലാലയവിദ്യാഭ്യാസകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. ഒളിവിലും തെളിവിലും നടന്ന പാർട്ടിപ്രവർത്തനം ജയിൽ‌വാസത്തിൽ കലാശിച്ചു. പുറത്തിറങ്ങിയശേഷം കുറേനാൾ ദേശാഭിമാനിയിൽ പത്രപ്രവർത്തനം. ആ സമയത്ത് ആദ്യകവിതാസമാഹാരം “വില്ലാളി” പുറത്തിറങ്ങി. പിന്നീട് വയലാർ-പുന്നപ്ര പക്ഷോഭത്തിന്‍റെ ഒരു മാറ്റൊലി പോലെ ‘വയലാർ ഗർജ്ജിക്കുന്നു’ എഴുതി. ‘രവി’ എന്ന തൂലികാനാമത്തിലാണ് ആദ്യം ആ കൃതി പ്രസിദ്ധീകരിച്ചത്. ക്രമേണ പാർട്ടിയുമായി അടുപ്പമില്ലാതെയായി. മദിരാ‍ശിയിലെ ‘ജയകേരളം’ മാസികയുടെ പത്രാധിപരായി ചേർന്നതോടെ രാഷ്ട്രീയരംഗത്തുനിന്നു പൂർണ്ണമായി അകന്നു എന്നു തന്നെ പറയാം.

ആ അകൽച്ചയും മദിരാശിവാസവും ഒരു ഉർവ്വശീശാപം പോലെ മലയാ‍ളസിനിമയ്ക്കു ലഭിച്ച ഒരു വരദാനം ആയി ഭവിച്ചു എന്നു പറയണം. 1949ൽ എസ്. എസ്. വാസൻ നിർമ്മിച്ച ‘അപൂർവ്വസഹോദരങ്ങൾ’ എന്ന ചിത്രത്തിലെ ഒരു ബഹുഭാഷാഗാനത്തിലെ മലയാളത്തിലുള്ള നാലു വരികൾ ആണ് ഭാസ്കരൻ മാഷിന്‍റെ ആദ്യചലച്ചിത്രഗാനരചന. “കടക്കണ്ണിൽ തലപ്പത്ത് കറങ്ങും വണ്ടേ..” എന്നു തുടങ്ങുന്ന ആ പാട്ടിന് ഈണം നൽകിയത് പാർത്ഥസാരഥി എന്ന സംഗീതസംവിധായകൻ. പാടിയത് ആ ചിത്രത്തിലെ നായിക തന്നെ ആയിരുന്ന പ്രസിദ്ധനടി പി. ഭാനുമതി. അഞ്ചു പതിറ്റാണ്ടുകളോളം നീണ്ടു നിന്ന ഒരു ചലച്ചിത്രസപര്യയുടെ തുടക്കം ആയിരുന്നു അത്. 1950ൽ ഇറങ്ങിയ ‘ചന്ദ്രിക’ ആണ് അദ്ദേഹം ഗാനരചന നിർവ്വഹിച്ച ആദ്യ മലയാളചിത്രം. പിന്നെ നവലോകം, പുള്ളിമാൻ, തിരമാല തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ. 2007 ൽ വിടപറയുമ്പോഴേക്കും മുന്നൂറിലേറെ ചിത്രങ്ങൾക്കു വേണ്ടി ആയിരത്തിയഞ്ഞൂറോളം ഗാനങ്ങൾ അദ്ദേഹം ഒരുക്കി. മലയാളിക്ക് ഒരു കാലത്തും മറക്കാൻ പറ്റാത്ത ഒട്ടനവധി മനോഹര ഗാനങ്ങൾ.

മലയാളചലച്ചിത്രഗാനരചനാശാഖയുടെ പിതൃസ്ഥാനീയൻ എന്നു തന്നെ പറയാം ഭാസ്കരൻ മാസ്റ്ററെക്കുറിച്ച്. അദ്ദേഹം ഗാനരചന തുടങ്ങുന്നതിനു മുമ്പ് വിരലിലെണ്ണാവുന്ന ശബ്ദചിത്രങ്ങൾ മാത്രമേ ഇറങ്ങിയിരുന്നുള്ളൂ. പക്ഷെ അതു മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ സംഭാവന. മലയാളചലച്ചിത്രരംഗത്തിന് ഒരു ദിശാബോധം നൽകിയ, ഒരു പുതിയ വഴിത്താര വെട്ടിത്തുറന്ന ചിത്രമാണ് “നീലക്കുയിൽ”. അതിന്‍റെ പണിപ്പുരയിലെ പ്രഥമൻ അദ്ദേഹം തന്നെ. സിനിമയെ സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി യഥാതഥമായി ബന്ധിപ്പിച്ച ആദ്യത്തെ മലയാള സിനിമ നീലക്കുയിൽ ആയിരുന്നു. പിന്നീട്, അറുപതുകളുടെ രണ്ടാം പാദത്തിൽ ചെമ്മീൻ എന്ന ചിത്രത്തിന്‍റെ വെള്ളിവെളിച്ചത്തിൽ നിന്ന് മുന്നോട്ടു നീങ്ങാൻ മലയാളസിനിമയ്ക്ക് വീണ്ടും ഒരു പുതിയ പന്ഥാവൊരുക്കിയത് ഭാസ്കരൻ മാഷാണ്. – “ഇരുട്ടിന്‍റെ ആത്മാവി”ലൂടെ. ആകെ 47 സിനിമകൾ സംവിധാനം ചെയ്തു അദ്ദേഹം. 8 സിനിമകൾ നിർമ്മിച്ചു. 6 സിനിമകൾക്ക് തിരക്കഥ/സംഭാഷണം എന്നിവ നിർവ്വഹിച്ചു. ചില ചിത്രങ്ങളിൽ അഭിനയിച്ചു.

സ്വാതന്ത്ര്യ സമര സേനാനി, രാഷ്ട്രീയ പ്രവർത്തകൻ, പത്രപ്രവർത്തകൻ, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ, ആകാശവാണി പ്രൊഡ്യൂസർ, ഏഷ്യാനെറ്റിന്‍റെ സ്ഥാപക ചെയർമാൻ, കെ.എസ്.എഫ്.ഡി.സിയുടെ ചെയർമാൻ, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപസ്ഥാനം – ഇത്തരം പല തിരക്കുകൾക്കിടയിലും, ചിലത് സാഹിത്യബാഹ്യം എന്നു പറയാവുന്നതാണെന്നോർക്കുക, ഇരുപതോളമോ ഇരുപതിലേറെയോ കാവ്യഗ്രന്ഥങ്ങൾ രചിച്ച് അഭ്രസുന്ദരിക്കൊപ്പം കാവ്യസുന്ദരിയും തന്‍റെ കൂടെത്തന്നെയുണ്ട് എന്നും നമ്മെയെല്ലാം അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, കായൽക്കാറ്റ്, ഒസ്യത്ത്, സത്രത്തിൽ ഒരു രാത്രി, നാഴൂരിപ്പാല്, പാടുന്ന മൺ‌തരികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഒറ്റക്കമ്പിയുള്ള തംബുരു എന്ന കൃതിക്ക് 1981-ൽ ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.

മലയാ‍ളത്തിൽ സ്ഫുടം ചെയ്ത ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്‍റെത്. മലയാളമണ്ണിന്‍റെ നനവും, നിലാവിന്‍റെ കുളിരും, കാറ്റിന്‍റെ ഗന്ധവും മഞ്ഞളിന്‍റെ നിറവും എല്ലാം നിറഞ്ഞ ഒരു സ്വപ്നസപര്യ ആയിരുന്നു അദ്ദേഹത്തിന്‍റെത്. കിനാവിന്‍റെ ആ കൊതുമ്പുവള്ളങ്ങളിൽ കാവ്യാനുശീലനത്തിന്‍റെ പ്രദീപ്തിയും മാനവികതയുടെ ഊർജ്ജവും കാല്പനികതയുടെ രാഗകല്പനകളും എല്ലാം ഒന്നുപോലെ ഒത്തിണങ്ങിയിരുന്നു. നമ്മുടെ ഗൃഹാ‍തുരമായ സ്വപ്നങ്ങളിൽ, കാല്പനികമായ ഇന്നലെകളിൽ, രാഗ വിലോലതകളുടെ അരുണിമയും, മാധുര്യവും, വിഷാദച്ഛവിയും പ്രചോദനവും പ്രതീക്ഷകളുമൊക്കെ കോർത്തിണക്കിയ ഈ കവിശ്രേഷ്ഠന്‍റെ ജീവിതസായാഹ്നം ഓർമ്മകളുടെ ഇഴയടുപ്പങ്ങൾക്കുമപ്പുറമായി എന്നത് വളരെ ദുഃഖകരമായിരുന്നു. 2007 ഫെബ്രുവരി 25നു് അദ്ദേഹം നമ്മോടു വിട പറഞ്ഞു.

ഭാര്യ ശ്രീമതി ഇന്ദിര. മക്കൾ – രാധിക, രാജീവൻ, വിനയൻ, അജിതൻ.

പി.ഭാസ്കരന്‍ മാഷിന്‍റെ പ്രശസ്തമായ ചില
സിനിമാ ഗാനങ്ങള്‍:

എം.എസ്.ബാബുരാജ്‌:
ഒരു പുഷ്പം മാത്രമെന്‍
പ്രാണസഖി ഞാന്‍ വെറുമൊരു
താമസമെന്തേ വരുവാന്‍
താനെ തിരിഞ്ഞും മറിഞ്ഞും
തളിരിട്ട കിനാക്കള്‍ തന്‍
വാസന്തപഞ്ചമി നാളില്‍
കദളിവാഴ ക്കയ്യിലിരുന്നു
മാമലകള്‍ക്കപ്പുറത്ത്
വിജനതീരമേ
കുപ്പായക്കീശമേല്‍
താമരക്കുമ്പിളല്ലോ
വെളുക്കുമ്പോള്‍ കുളിക്കുവാന്‍
അറബിക്കടലൊരു മണവാളന്‍
ഇന്നലെ മയങ്ങുമ്പോള്‍
മുറിവാലന്‍ കുരങ്ങച്ചന്‍
അന്നു നിന്‍റെ നുണക്കുഴി
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍

കെ.രാഘവന്‍:
മഞ്ഞണിപ്പൂനിലാവിന്‍
കായലരികത്ത്
എല്ലാരും ചൊല്ലണ്
ഉണരുണരൂ
മാനെന്നും വിളിക്കില്ല
കാത്തു സൂക്ഷിച്ചോരു
മാനത്തെ കായലില്‍
പഞ്ചവര്‍ണ്ണക്കിളിവാലന്‍
പൊന്നിന്‍ കട്ടയാണെന്നാലും
നാഴിയൂരു പാല് കൊണ്ടു
നയാ പൈസയില്ല
ഓട്ടക്കണ്ണിട്ട് നോക്കും
അല്ലിമലര്‍ക്കാവിലെ തിരുനടയില്‍

ദക്ഷിണാമൂര്‍ത്തി :
ഇന്നലെ നീയൊരു സുന്ദര
ഹര്‍ഷബാഷ്പം തൂകി
കാട്ടിലെ പാഴ്മുളം
നിന്‍റെ മിഴിയില്‍ നീലോല്‍പലം
വൃശ്ചികപ്പൂനിലാവേ
മുല്ലപ്പും പല്ലിലോ
സ്വപ്‌നങ്ങള്‍ അലങ്കരിക്കും
പുലയനാര്‍ മണിയമ്മ

ജി.ദേവരാജന്‍ :
ഒരു കൊച്ചു സ്വപ്നത്തിന്‍
നാദ ബ്രഹ്മത്തിന്‍
സ്വര്‍ഗ്ഗ ഗായികേ
മല്ലികാ ബാണന്‍
ഉഷാകിരണങ്ങള്‍
ഇന്നെനിക്ക് പൊട്ടു കുത്താന്‍
ഇളവന്നൂര്‍ മഠത്തിലെ
മാനത്തെ പൂക്കടമുക്കില്‍
വണ്ടീ വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും
വിരലൊന്നു മുട്ടിയാല്‍
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
അറിയുന്നില്ല ഭവാന്‍
എന്‍റെ സ്വപ്നത്തിന്‍
നവകാഭിഷേകം കഴിഞ്ഞു
ചക്കിക്കൊത്തൊരു ചങ്കരന്‍
ഊരിയ വാളിത് ചോരയില്‍
നാവൊരു നാണം കുണുങ്ങി (ആല്‍ബം – പ്രണയത്തിന്‍റെദേവരാഗങ്ങള്‍)

ബി.എ.ചിദംബരനാഥ് :
കളിത്തോഴിമാരെന്നെ കളിയാക്കി
കുങ്കുമ പൂവുകള്‍ പൂത്തു
സുറുമ നല്ല സുറുമ

എ.ടി.ഉമ്മര്‍ :
മഴമുകിലൊളി വര്‍ണ്ണന്‍
വൃശ്ചിക രാത്രിതന്‍
പ്രിയമുള്ളവളെ

എം.ബി.ശ്രീനിവാസന്‍ :
ചാറ്റല്‍ മഴയും പൊന്‍വെയിലും
ഏറ്റുമാനൂരമ്പലത്തില്‍

എം.കെ.അര്‍ജ്ജുനന്‍ :
അനുവാദമില്ലാതെ
നാളികേരത്തിന്‍റെ
മാനത്തിന്‍ മുറ്റത്ത്

സലില്‍ ചൌധരി :
തുമ്പി തുമ്പി തുള്ളാന്‍ വാ

എം.എസ്.വിശ്വനാഥന്‍ :
മധുമാസം ഭൂമിതന്‍
സുരലോക ജലധാര

രവീന്ദ്രന്‍ :
ഇരുഹൃദയങ്ങളില്‍
പുലര്‍കാല സുന്ദര
ആറാട്ടുകടവില്‍
പത്തുവെളുപ്പിന്

ജോണ്‍സണ്‍ :
സ്വര്‍ണ്ണമുകിലെ

ശ്യാം :
കേട്ടില്ലേ കോട്ടയത്തൊരു
ഓര്‍മ്മതന്‍ വാസന്ത
രാപ്പാടിതന്‍

രവീന്ദ്രജയിന്‍:
ശ്രാവണ സംഗീതം കേള്‍പ്പൂ (ആവണിപ്പൂച്ചെണ്ട്‌ – ആല്‍ബം – 1989)

ഉഷാഖന്ന :
കതിര് കതിര് കൊണ്ടു വായോ
മായല്ലേ മാരിവില്ലേ ( ആല്‍ബം – ആവണിപ്പൂക്കുട – 1988)

വിവരങ്ങൾക്ക് കടപ്പാട് :
എം.ഡി. മനോജ്‌.
മലയാള സംഗീതം ഇൻഫോ

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...