അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇതോടെ 2 ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി. വഞ്ചികടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ രണ്ടുപേരാണ് തിങ്കളാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട, വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ താത്കാലിക കുടില്‍കെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങള്‍ക്കൊപ്പമാണ് ഇരുവരുമുണ്ടായിരുന്നത്.ഇവർക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തപ്പോള്‍ എല്ലാവരും ചിതറിയോടി. എന്നാല്‍ സതീഷും അംബികയും ആനയുടെ മുന്നില്‍ വീഴുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയില്‍ നിന്നും സതീഷിന്‍റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് അധികൃതര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വിഷുവിൻ്റെ തലേ ദിവസം അതിരപ്പിള്ളി അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചിൽതൊട്ടി ഊരിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളിൽ തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് ആക്രമണം.ഈ മാസം ആറാം തിയ്യതി പാലക്കാട് മുണ്ടൂരിലും കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. അമ്മയ്ക്കൊപ്പം കുടുംബവീട്ടിലേക്ക് പോവുന്നതിനിടെ ആന ആക്രമിക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു.