താമരശേരി ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ.ആം ആദ്മി പ്രവർത്തകനും സമരസമിതി പ്രവർത്തകനുമായ താമരശ്ശേരി സ്വദേശി ബാവൻകുട്ടി(71), റഷീദ് (53) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. എട്ട് കേസുകളിലായി 356 പേരാണ് പ്രതികൾ. ഇന്നലെ രാത്രി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിൽ പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു. പോലീസ് അന്വഷണം തുടരുന്നതിനിടെ രാഷ്ട്രീയ വാഗ്വാദവും മുറുകുകയാണ്. അതിക്രമത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന സിപിഐഎം വാദം ആവർത്തിച്ച് ജില്ലാ സെക്രട്ടറി എം മെഹബൂബ് രംഗത്തെത്തി. സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കരുതാൻ ആകില്ലെന്നും സ്ഥാപന ഉടമകളുടെ ഗുണ്ടകളായിരിക്കാം എന്നുമാണ് സമരസമിതി നേതാവ് ബാബുവിൻ്റെ പ്രതികരണം.സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ടി മെഹറൂഫ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.
വധശ്രമം, കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ, പോലീസ് കൃത്യനിർവ്വഹണം തടസപ്പെടുത്താൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. പോലീസിനെ വളഞ്ഞിട്ട് പ്രതിഷേധകാർ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.പ്രതിഷേധത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ് ഫ്രഷ് കട്ട് ഉടമ സുജീഷിന്റെ ആരോപണം. സംഭവത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി രതീഷ് ചന്ദ്ര താമരശ്ശേരിയിൽ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

