നിക്ഷേപങ്ങൾക്ക് ഏറ്റവും യോജ്യ ഇടമായി കേരളം മാറിയെന്നും രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്ക് നിർണായക സംഭാവനകൾ നൽകാൻ കേരളത്തിന് സാധിക്കുന്നുവെന്നും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.കേരളത്തിലെ ഫാക്ടറി തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിഷൻ 2031 ന്റെ ഭാഗമായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, ജർമൻ സോഷ്യൽ ആക്സിഡൻറ് ഇൻഷുറൻസ് ഏജൻസിയായ ഡി ജി യു വി , ഇൻഡോ ജർമൻ കോ ഓപറേഷൻ ഫോർ സേഫ്റ്റി ഹെൽത്ത് ആൻഡ് വെൽ ബീയിംഗ്, നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് രാജ്യാന്തര കോൺക്ലേവ് സുരക്ഷിതം 3.0 കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ‘
വ്യവസായങ്ങൾക്കും സംരംഭകർക്കും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് ഈ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുക എന്നത് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. തൊഴിലാളികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്ന തൊഴിൽ സംസ്കാരം നിലനിൽക്കുന്നിടത്ത്, വ്യവസായം ഉയർന്ന കാര്യക്ഷമതയും ലാഭവും കൈവരിക്കും. ഇത് തിരിച്ചറിഞ്ഞുകൊണ്ട് തൊഴിലാളി ക്ഷേമത്തിന് മുൻഗണന നൽകുന്ന നയമാണ് സർക്കാരിനുള്ളത്. – മന്ത്രി പറഞ്ഞു
2031-ഓടെ കേരളത്തിലെ ഫാക്ടറികളിൽ തൊഴിൽ അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുക എന്നതാണ് കോൺക്ലേവിൻ്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നത്. സർക്കാരിന്റെ ‘വിഷൻ 2031’-ന്റെ ഭാഗമായി, അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരുമായി നമ്മുടെ നാട്ടിലെ പ്രൊഫഷണലുകൾക്ക് അറിവും അനുഭവപരിചയവും പങ്കുവെക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ നിരവധി വൈജ്ഞാനിക കോൺക്ലേവുകൾ നാം സംഘടിപ്പിച്ചു വരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫാക്ടറികളിൽ നിന്നും അപകടകരമായ വിഷവാതക ചോർച്ച ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ മുൻകൂട്ടി അറിയിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ സംവിധാനമായ റിമോട്ട് സെൻസിംഗ് എനേബിൾഡ് കെമിക്കൽ എമർജൻസി റെസ്പോൺസ് (റോസേഴ്സ് ) എന്ന ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കോൺക്ലേവിൻ്റെ ഭാഗമായി തൊഴിൽ ആരോഗ്യ, തൊഴിൽ സുരക്ഷിതത്വ മേഖലയിലെ ജർമനി, സ്വിറ്റ്സർലൻഡ്, നോർവേ, ഡെന്മാർക്ക്, ഫ്രാൻസ്, ഓസ്ട്രേലിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം അന്താരാഷ്ട്ര ഫാക്കൽറ്റികളും ഐഐടി റൂർക്കി, ഐഐടി ഖരഗ്പൂർ ഉൾപ്പെടെ പ്രമുഖ ഇടങ്ങളിൽ നിന്നുള്ള ഫാക്കൽറ്റികളും വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ഇൻഡസ്ട്രിയൽ (കെമിക്കൽ ഡിസാസ്റ്റർ മാനേജ്മെൻറ്), കൺസ്ട്രക്ഷൻ സേഫ്റ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷിൻ ലേണിംഗ് ആപ്ലിക്കേഷൻസ് ഇൻ സേഫ്റ്റി, ഒക്കുപ്പേഷ്ണൽ ഹെൽത്ത് എന്നീ വിഷയങ്ങളിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ നിന്നുള്ള വിദഗ്ധർ പ്രഭാഷണങ്ങൾ നയിച്ചു.
ഫാക്ടറി സുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ ഉപകരണങ്ങളുടെയും അഗ്നിശമന ഉപകരണങ്ങളുടെയും 17 സ്റ്റാളുകളും, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപകരണങ്ങളുടെ മൂന്ന് സ്റ്റാളുകളും ഉൾപ്പെടെ 20 സ്റ്റാളുകൾ പ്രദർശനത്തിനായി ഒരുക്കിയിരുന്നു.ചടങ്ങിൽ റോസേഴ്സ് വീഡിയോ റിലീസിങ്ങും നടന്നു. റോസേഴ്സ് പദ്ധതിക്ക് നേതൃത്വം നൽകിയവരെ ചടങ്ങിൽ ആദരിച്ചു
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനിഷ് ചടങ്ങിൽ അധ്യക്ഷനായി. തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ്, തൃക്കാക്കര നഗരസഭാ ചെയർ പേഴ്സൺ രാധാമണി പിള്ള, കിലെ ചെയർമാൻ കെ. എൻ ഗോപിനാഥ്, വാർഡ് കാൺസിലർ എം ഒ വർഗീസ്, ജർമനി ഐ എസ് എസ് എ പ്രസിഡൻറ് കാൾ ഹെയിൻസ് നോറ്റെൽ, നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ, ഐഎസ്ആർഒ റീജിയണൽ സെൻ്റർ ജനറൽ മാനേജർ എസ് കെ ശ്രീവാസ്തവ്, ഇന്ദിരാഗാന്ധി സെൻറർ ഫോർ അറ്റോമിക് റിസർച്ച് എം സി & എം എഫ് സി ജി ഡയറക്ടർ വി ജയരാമൻ, കൊച്ചിൻ ഷിപ്പിയാർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ, കൊച്ചി റിഫൈനറി ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി പ്രമോദ് എന്നിവർ പങ്കെടുത്തു.

