ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കൂടുതല്‍ നടപടി പാർട്ടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നും പാർട്ടിക്ക് പോറലേല്‍പ്പിക്കാൻ സമ്മതിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. ഇടുക്കിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.
പാർട്ടിയെ തങ്ങള്‍ സംരക്ഷിക്കും. പാർട്ടിക്കൊരു ക്ഷീണവുമില്ല. പാർട്ടിയെക്കുറിച്ച് അഭിമാനമാണ്. കോണ്‍ഗ്രസ് ചെയ്തതുപോലെ മറ്റേത് പാർട്ടിയാണ് ചെയ്തിട്ടുള്ളതെന്നും സതീശൻ ചോദിച്ചു. ‘രാഹുലിനെതിരെ ഇന്നലെയല്ലേ പുതിയ പരാതി വന്നത്. പേരുപോലും ഇല്ലാത്ത പരാതിയാണ്. എങ്കിലും അന്വേഷിക്കണമല്ലോ. അന്വേഷിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് പാർട്ടി എടുക്കും.ഒരു കേസ് കോടതിയില്‍ ഉണ്ടല്ലോ, അതില്‍ പാർട്ടി ഒരു തടസവും പറഞ്ഞില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെപിസിസി പ്രസിന്റ് പറഞ്ഞത്’.

