വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയായി.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിക്കും.
രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനിലയുള്ള വീടുകള്‍ ആണ് ലക്ഷ്യം വെക്കുന്നത് എന്നാണ് അറിയുന്നത്. ഇതിനായി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ ഡിസൈൻ കിഫ്ബി ആണ് തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണത്തിന്റെ ചുമതല ആരെ ഏല്‍പ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഉണ്ടായി.
വീടുകളുടെ നിർമ്മാണത്തിന് സഹായം വാഗ്ദാനം നല്‍കിയ സ്പോണ്‍സർമാരുമായും രാഷ്ട്രീയപാർട്ടികളുമായും മുഖ്യമന്ത്രി ഉച്ചക്ക് നേരിട്ട് ചർച്ച നടത്തും. കർണ്ണാടക സർക്കാരിൻറെയും രാഹുല്‍ ഗാന്ധിയുടെയും ഡിവൈഎഫ്ഐയുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
പ്രതിപക്ഷനേതാവ് വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ടൗണ്‍ഷിപ്പ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് കോടതി അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ട് അത് വേഗത്തിലാക്കാൻ എന്ത് ചെയ്യണമെന്ന കാര്യവും മന്ത്രിസഭായോഗം തീരുമാനിച്ചു.