അടുപ്പത്തിലായിരുന്ന കാലത്ത് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൈക്കലാക്കിയ നഗ്ന വീഡിയോകള്‍ പിതാവിനും സഹോദരനും അയച്ചുകൊടുക്കുകയും അതുപറഞ്ഞു ഭീഷണിപ്പെടുത്തി യുവതിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത കേസില്‍ യുവാവിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ല കുറ്റപ്പുഴ മുത്തൂര്‍ മനോജ് ഭവനില്‍ മിഥുന്‍ രമേഷ് (21) ആണ് പിടിയിലായത്.
മാന്നാര്‍ സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. കേരളത്തിന് പുറത്തുള്ള ഹോട്ടലില്‍ വച്ചാണ് പീഡിപ്പിച്ചത്. പ്രണയത്തിലായിരുന്ന സമയത്ത് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് യുവതിയുടെ പിതാവിനും സഹോദരനും വാട്സാപ്പിലൂടെ അയച്ചുകൊടുത്തു. ഇതിലൊന്ന് ഇവരുടെ വീടിന്റെ കുളിമുറിയില്‍ വച്ചുള്ളതാണെന്ന് തിരിച്ചറിഞ്ഞു. ഭീഷണിക്ക് വഴങ്ങാതിരുന്ന യുവതിയെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
വെക്കേഷന് നാട്ടിലേക്ക് തിരിച്ച യുവതിയെ ഭീഷണിപ്പെടുത്തി വെള്ളിയാഴ്ചയാണ് ഒരു ഹോട്ടലില്‍ എത്തിച്ച് വീണ്ടും പീഡിപ്പിച്ചത്. ഇതു സംബന്ധിച്ച് യുവതിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കിയ അന്വേഷണസംഘം മാവേലിക്കര പുല്ലാരിമംഗലത്തെ മാതാവിന്റെ സഹോദരിയുടെ വാടക വീട്ടില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.പരിശോധനയിൽ പ്രതിയുടെ ഫോണിൽ നിന്നും നഗ്നദൃശ്യങ്ങള്‍ കണ്ടെടുത്തു. ബലാല്‍സംഗത്തിനും, ഐടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.