1995-ലെ ശിവഗിരി മഠത്തിലെ പോലീസ് നടപടിയിൽ അതിക്രമം നടന്നിട്ടില്ലെന്നും, ജനക്കൂട്ടം അക്രമാസക്തമായപ്പോഴാണ് പോലീസ് നടപടി വേണ്ടിവന്നതെന്നും വ്യക്തമാക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പുറത്ത്. 407 പേജുകളുള്ള റിപ്പോർട്ടിലെ കണ്ടെത്തലുകൾ, പോലീസ് നടപടി കോടതിയുടെ നിർബന്ധം മൂലമായിരുന്നു എന്ന എ.കെ. ആന്റണിയുടെ വാദങ്ങളെ ശരിവെക്കുന്നതാണ്. റിപ്പോർട്ട്, നേരത്തെ തന്നെ നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമായിരുന്നു
ശിവഗിരിയിൽ പോലീസിൻ്റെ ഭാഗത്തുനിന്ന് അതിക്രമം ഉണ്ടായിട്ടില്ലെന്നും, സംയമനത്തോടെയാണ് അവർ കാര്യങ്ങൾ കൈകാര്യം ചെയ്‌തെന്നുമാണ് കമ്മീഷന്റെ കണ്ടെത്തൽ. ജനങ്ങൾ അക്രമാസക്തമായപ്പോഴാണ് പോലീസിന് നടപടിയെടുക്കേണ്ടി വന്നത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ അഭിനന്ദിക്കുന്നുമുണ്ട്.
കോടതി നിർദേശ പ്രകാരമാണ് 1995 ൽ ശിവഗിരിയിൽ പോലീസ് നടപടിയുണ്ടായതെന്നും അത് അനിവാര്യമായിരുന്നെന്നും മഠാധിപതി സ്വാമി സച്ചിദാനന്ദ. അന്നത്തെ സർക്കാർ ശിവഗിരിയെ സഹായിക്കുകയാണ് ചെയതത്. ജയിച്ചു വന്നവർ ഭരണം ഏറ്റുവാങ്ങാൻ എത്തിയിട്ടും നടന്നില്ല. അനുരഞ്ജന ചർച്ചകൾ പലതും നടത്തിയിട്ടും വിജയിച്ചില്ല.പല ദുഷ്പ്രചാരണങ്ങൾ അന്നുണ്ടായിരുന്നു. ചില രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ ഒത്തുചേർന്നു.ശിവഗിരിക്ക് ദോഷം വരും എന്ന് കണ്ടപ്പോഴാണ് കോടതി ഇടപെടലും പോലീസ് നടപടിയും ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ ചർച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പറയാനില്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.

